ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നിര്‍ണായകമായ പല പദ്ധതികള്‍ക്കും കേന്ദ്ര സഹായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന് ഏറെ നിര്‍ണായകമാണ്.
ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യമാണ് കോഴിക്കോട് കിനാലൂരില്‍ എയിംസ് അനുവദിക്കുക എന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ഇതിനായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസം.
അങ്കമാലി എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ മതിയായ തുക നീക്കിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കും മധ്യതിരുവിതാംകൂറിനും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ അനുബന്ധ വികസനത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം പ്രതീക്ഷിക്കുന്നു. തുറമുഖത്തിലേക്കുള്ള റെയില്‍റോഡ് കണക്റ്റിവിറ്റിക്കായി കൂടുതല്‍ ഫണ്ട് ആവശ്യമാണ്.
റബര്‍ വിലയിടിവ് തടയാന്‍ തറവില 250 രൂപയായി ഉയര്‍ത്തണമെന്നും, ഇതിനായി കേന്ദ്രം സബ്സിഡി വിഹിതം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന വിഷയമാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്.
നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്ന് ധനമന്ത്രി കേന്ദ്രത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് കൂടുതല്‍ സ്ലീപ്പര്‍ സൗകര്യമുള്ള വന്ദേ ഭാരത് ട്രെയിനുകളും പുതിയ അമൃത് ഭാരത് സ്റ്റേഷന് നവീകരണ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കാം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, ജിഎസ്ടി നഷ്ടപരിഹാര കുടിശികയോ പ്രത്യേക ഗ്രാന്റുകളോ അനുവദിക്കുന്നത് കേരളത്തിന് വലിയ ആശ്വാസമാകും.

