രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, പാകിസ്ഥാനെ തകര്‍ത്തുവാരി ഇന്ത്യ സൂപ്പര്‍ എട്ടില്‍, കൊളംബോയില്‍ ജയം 61 റണ്‍സിന്

രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, പാകിസ്ഥാനെ തകര്‍ത്തുവാരി ഇന്ത്യ സൂപ്പര്‍ എട്ടില്‍, കൊളംബോയില്‍ ജയം 61 റണ്‍സിന്


കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സൂപ്പ‍ർ എട്ടിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ടു. ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന് നമീബിയക്കെതിരായ അവസാന മത്സരം വരെ കാത്തിരിക്കണം. 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് നിരയില്‍ 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാനും 14 റണ്‍സെടുത്ത ഷദാബ് ഖാനും മാത്രമാണ് രണ്ടക്കം കടന്നത്. ബാബര്‍ അസം 7 പന്തില്‍ 5 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഷാഹിബ്സാദ ഫര്‍ഹാന്‍ റണ്ണൊന്നുമെടുക്കാതെ ആദ്യ ഓവറില്‍ മടങ്ങി. ആദ്യ ഓവര്‍ മുതല്‍ അടിതെറ്റി ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍ ഷാഹിബ്സാദ ഫര്‍ഹാനെ(0)നഷ്ടമായി. ജസ്പ്രീത് ബുമ്ര രണ്ടാം ഓവറിലെ ആദ്യ പന്ത് തന്നെ ടോപ് എഡ്ജിലൂടെ സിക്സ് നേടിയ സയ്യിം അയൂബിനെ അടുത്ത പന്തില്‍ ബുമ്ര യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.അവസാന പന്തില്‍ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗയെ(4) ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കൈകകളിലെത്തിച്ച് ബുമ്ര ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ പാകിസ്ഥാന് തുടക്കത്തിലെ അടിതെറ്റി. മുന്‍ നായകന്‍ ബാബര്‍ അസമിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. അക്സര്‍ പട്ടേലിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച ബാബറിനെ(5) അക്സര്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പാകിസ്ഥാന്‍ 34-4ലേക്ക് തകര്‍ന്നടിഞ്ഞു.പിന്നീട് ഉമ്നാന്‍ ഖാന്‍റെ ചെറുത്തുനില്‍പ്പ് പാകിസ്ഥാനായി ചെറുത്തുനിന്നെങ്കിലും കൂട്ടിന് ആരുമുണ്ടായില്ല. 34 പന്തില്‍ 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാനും 14 റണ്‍സെടുത്ത ഷദാബ് ഖാനും ചേര്‍ന്ന് പാകിസ്ഥാനെ 73 റണ്‍സിലെത്തിച്ചെങ്കിലും ഉസ്മാനെ മടക്കി അക്സര്‍ കൂട്ടുകെട്ട് പൊളിച്ചതോടെ പാകിസ്ഥാന്‍റെ പ്രതിരോധം അവസാനിച്ചു. ഫഹീം അഷ്റഫും(10), ഷഹീന്‍ ഷാ അഫ്രീദിയും(23*) നടത്തിയ ചെറുത്തുനില്‍പ്പിന് പാകിസ്ഥാന്‍റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്കായി ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കുല്‍ദീപും തിലക് വര്‍മയും ഓരോ വിക്കറ്റ് വീതമെടുത്തു.നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്. 40 പന്തില്‍ 77 റണ്‍സെടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32ഉം ശിവം ദുബെ 17 പന്തില്‍ 27ഉം തിലക് വർമ 24 പന്തില്‍ 25 റണ്‍സുമെടുത്തു. പാകിസ്ഥാനുവേണ്ടി സയ്യിം അയൂബ് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി