ഇറാനിലെ നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും; കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം, ലെബനനിൽ മരണം 826

ഇറാനിലെ നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും; കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണം, ലെബനനിൽ മരണം 826


ടെഹ്റാൻ: ഇറാനിലെ പ്രധാന നഗരങ്ങളിൽ രാത്രി ആക്രമണം തുട‍ർന്ന് അമേരിക്കയും ഇസ്രയേലും. ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക നടപടിയിൽ ലെബനനിൽ മരണം 826 ആയി. അതിനിടെ, അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർ​ഗമെന്നും ​ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനം ആക്രമിക്കപ്പെടുകയായിരുന്നു. ഡ്രോണുകൾ അയച്ചാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സൗദി അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഒരാൾക്ക് പരിക്കേറ്റു.ജോർദാൻ സ്വദേശിക്കാണ് പരിക്കേറ്റത്. ഇവിടെയുണ്ടായ ഡ്രോൺ ആക്രമണം തടഞ്ഞു. അതേസമയം, ഇറാഖിൽ നിന്ന് ഉടൻ പുറത്തുകടക്കാൻ അമേരിക്കൻ പൗരർക്ക് നിർദ്ദേശം നൽകി. ഹോർമൂസ് കടലിടുക്ക് തുറക്കാൻ മറ്റ് രാജ്യങ്ങൾ കൂടി ഇടപെടണമെന്ന് വീണ്ടും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ഇറാനു മേലുള്ള യുദ്ധം നീളുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ സൈന്യം. ഏപ്രിൽ വരെ ആക്രമണ പദ്ധതി ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചു