
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നു എന്ന് കുറച്ച് ദിവസം മുൻപാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ അത് തെറ്റാണെന്ന വാദവുമായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവെച്ച ജോ കെന്റ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ന്യായീകരിച്ചിരുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പല തവണ ട്രംപ് ഈ കാരണം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ജോ കെന്റിന്റെ വെളിപ്പെടുത്തൽ.
ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് രണ്ടാഴ്ച മാത്രം അകലെ ആയിരുന്നുവെന്നാണ് യുദ്ധത്തെ കുറിച്ച് ചൊവ്വാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അത് നിലനിൽക്കാത്ത വാദമാണെന്നും യുദ്ധം ആരംഭിക്കുന്ന സമയത്ത് അവർ ആണവായുധ നിർമാണത്തിനടുത്ത് എത്തിയിരുന്നില്ലെന്നും ജോ കെന്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചത് യുഎസിന് അനുകൂലമായില്ലെന്നും അത് ഇറാൻ ജനതയെയും അദ്ദേഹത്തിന്റെ അനുയായികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും ജോ കെന്റ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി മരണത്തിൽ ഭയപ്പെട്ടിരുന്നുവെന്ന് താൻ കരുതുന്നില്ല, അദ്ദേഹമൊരു ബുദ്ധിശൂന്യൻ ആയതുകൊണ്ടല്ല, മറിച്ച് വധിക്കപ്പെട്ടാലും അത് അനുയായികളെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ശക്തിപ്പെടുത്തും എന്നതുകൊണ്ടാണ് എന്നായിരുന്നു ജോ കെന്റിന്റെ പ്രതികരണം.
