ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട്

ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് 

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പി.വി. അൻവറിന് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് (PV Anvar ED Clean Chit). കേസിൽ പി.വി അൻവറിന് ഇഡി ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയറുടെ പരാതിയിൽ ദീർഘനാളായി നടന്ന അന്വേഷണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. കർണാടകയിലെ ബൽത്തങ്ങാടി താലൂക്കിലുള്ള തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ ലാഭവിഹിതം നൽകാതെ വഞ്ചിച്ചെന്നുമാണ് പരാതിക്കാരനായ വ്യവസായി ആരോപിച്ചത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇഡി അൻവറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. പ്രാദേശിക പോലീസും ക്രൈംബ്രാഞ്ചും നേരത്തെ ഈ കേസ് അന്വേഷിച്ചിരുന്നു. പിഎംഎൽഎ നിയമപ്രകാരമുള്ള കള്ളപ്പണ ഇടപാടുകൾ നടന്നതിന് മതിയായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഇപ്പോൾ കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ബേപ്പൂരിൽ പിണറായി സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ കടുത്ത പോരാട്ടം നയിക്കുന്ന അൻവർ, തന്നെ കേസുകളിൽ കുടുക്കി വ്യക്തിഹത്യ നടത്താൻ ശ്രമിക്കുകയാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. ഇഡി ക്ലീൻ ചിറ്റ് നൽകിയതോടെ ഈ വിഷയം വരും ദിവസങ്ങളിൽ പ്രചാരണ ആയുധമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ് ക്യാമ്പ്.