പിണറായി വിജയനെ ഭരിക്കുന്നത് മോദി, ബിജെപി കേന്ദ്രത്തിൽ എന്താണോ ചെയ്യുന്നത് അതാണ് എൽഡിഎഫ് കേരളത്തിൽ ചെയ്യുന്നത്: രാഹുൽ ഗാന്ധി

പിണറായി വിജയനെ ഭരിക്കുന്നത് മോദി, ബിജെപി കേന്ദ്രത്തിൽ എന്താണോ ചെയ്യുന്നത് അതാണ് എൽഡിഎഫ് കേരളത്തിൽ ചെയ്യുന്നത്: രാഹുൽ ഗാന്ധി


മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിൽ ബിജെപി എന്താണോ ചെയ്യുന്നത് അതാണ് എൽഡിഎഫ് കേരളത്തിലും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്വര്‍ണക്കൊളള നടത്തിയവരെ ശിക്ഷിക്കുമെന്നും എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമല്ലെന്നും രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ ബിജെപിയുടെ ഒരു അദൃശ്യകരം ഉണ്ട്. ബിജെപിക്ക് കേരളത്തില്‍ കോണ്‍ഗ്രസ് വരണം എന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കീഴിലാണ്. അത് അവര്‍ക്കറിയാം. ബിജെപിയെ എതിര്‍ക്കുന്നവര്‍ക്ക് ഭീഷണി നേരിടേണ്ടിവരുന്നു. എനിക്കെതിരെ 36 കേസുകളുണ്ട്. 55 മണിക്കൂര്‍ ചോദ്യംചെയ്തിട്ടുണ്ട്. ഏറ്റവും വലിയ തെളിവിതാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്തിട്ടില്ല. എല്‍ഡിഎഫ് നേതൃത്വം ബിജെപിക്ക് കീഴടങ്ങി’, രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി സംസാരിക്കുന്നത് അമ്പലങ്ങളെയും വിശ്വാസത്തെയും കുറിച്ചാണ് എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ശബരിമല സ്വര്‍ണക്കൊളളയും സ്വര്‍ണം ചെമ്പാക്കി മാറ്റിയതും മോദി മറന്നെന്നും സിപിഐഎമ്മിനെ സംരക്ഷിക്കാന്‍ മോദി കൊളള മറച്ചുവയ്ക്കുകയാണ് അദ്ദേഹം ഹിന്ദു വിഭാഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. യുഡിഎഫ് വന്നാല്‍ സ്വര്‍ണക്കൊളള നടത്തിയവരെ ശിക്ഷിക്കും. ഇവിടെ എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമല്ല, എല്‍ഡിഎഫ് കേരളത്തില്‍ ബിജെപിയെപ്പോലെയാണ്. ഈ സര്‍ക്കാരില്‍ ഇടത് സ്വഭാവമില്ല. നരേന്ദ്രമോദി പറയുന്നതുപോലെയാണ് കേരളത്തിലെ ഭരണം’: രാഹുല്‍ ഗാന്ധി പറഞ്ഞു.