ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്



ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ സൈന്യത്തെ അയയ്‌ക്കണമെന്ന ട്രംപിന്റെ ആഹ്വാനം ഭൂരിഭാഗം പേരും തള്ളിക്കളഞ്ഞു. ഫ്രാന്‍സും ഹോര്‍മുസില്‍ സൈനിക നടപടിക്കില്ലെന്ന് മാര്‍ച്ച് 17 ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ബ്രിട്ടനും സൈന്യത്തെ അയയ്‌ക്കാന്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയിട്ടുണ്ടെന്ന് മാത്രം.

ഈ യുദ്ധത്തില്‍ ഫ്രാന്‍സ് പങ്കാളികളല്ലെന്നും അതിനാല്‍ ഹോര്‍മുസ് തുറക്കാനോ മോചിപ്പിക്കാനോ ഉള്ള ദൗത്യങ്ങളില്‍ ഫ്രാന്‍സ് പങ്കെടുക്കില്ലെന്നും പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

ഇന്ത്യ ഹോര്‍മുസിലേക്ക് സൈന്യത്തെ അയയ്‌ക്കുമെന്ന അമേരിക്കയുടെ പ്രസ്താവന ഇന്ത്യയും നിഷേധിച്ചു. നേരത്തെ യൂറോപ്യ രാജ്യങ്ങളായ.ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവയും ട്രംപിന്റെ അഭ്യര്‍ത്ഥന തള്ളിയിരുന്നു. ഇന്ത്യയും ഹോര്‍മുസ് കടലിടുക്കില്‍ സൈനിക നടപടിയില്‍ പങ്കുചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ട്രംപിന് ഹോര്‍മുസ് കടലിടുക്ക് ബാലികേറാമലയാവുകയാണ്.

ഇതിലൂടെ പോകുന്ന ചരക്കുകപ്പലുകളെ തകര്‍ക്കാന്‍ ഹോര്‍മുസ് കടലിടുക്കില്‍ നിറയെ കുഴിബോംബുകള്‍ വിതറിയിരിക്കുകയാണ് ഇറാനെന്ന് പറയുന്നു. ഇക്കാര്യത്തില്‍ റഷ്യയുടെയും ചൈനയുടെയും സഹായവും ഇറാന് ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ചൈനയും റഷ്യയും ഇറാനൊപ്പം പങ്കെടുത്ത നാവികാഭ്യാസപ്രകടനങ്ങളും ഭാവിയിലെ യുദ്ധം മുന്നില്‍ക്കണ്ടുള്ള നീക്കമായിരുന്നു എന്നും നിരീക്ഷണങ്ങളുണ്ട്.

യുഎന്‍, യൂറോപ്യന്‍ യൂണിയന്‍, നേറ്റോ എന്നിവിടങ്ങളില്‍ നിന്നും ഇറാന്‍ അടിസ്ഥാന നിയമം ലംഘിച്ചതായി സൂചനകള്‍ ഇല്ലെന്ന് ജര്‍മ്മനി പറയുന്നു.

ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കുചേരില്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെഴ്സ് ബെര്‍ലിനില്‍ പറഞ്ഞു. ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ യുദ്ധം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെയിന്റെ പ്രതിരോധ-വിദേശകാര്യ മന്തിമാർ ഈ തീരുമാനം അറിയിച്ചത്. നേരത്തെ സ്പെയിന്‍ .യുഎസിന് ഇറാനെ ആക്രമിക്കാന്‍ വ്യോമതാവളം നിഷേധിക്കുകയും ചെയ്തിരുന്നു.

സംഘർഷം അവസാനിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും അല്ലാതെ താത്കാലിക പരിഹാരങ്ങൾക്കല്ല സ്പെയിൻ പ്രാധാന്യം നൽകുന്നതെന്നും പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് വ്യക്തമാക്കി. യുഎസ് ഇറാനിലെ 160ല്‍പരം വിദ്യാര‍്ത്ഥികളെ കൊന്നൊടുക്കിയ സംഭവത്തില്‍ ഇറ്റലി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹോര്‍മുസ് കടലിടുക്കിലേക്ക് യുദ്ധവിമാനങ്ങള്‍ അയയ്‌ക്കില്ലെന്ന് ഇറ്റലി തീരുമാനിച്ചത്.

ഹോർമുസ് കടലിടുക്കിലെ സാഹചര്യം യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നാണെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് പറഞ്ഞു. സാമ്പത്തിക താൽപ്പര്യങ്ങൾ എന്തുതന്നെയായാലും യുദ്ധം അവസാനിപ്പിക്കുക എന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.