
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ആഗോള ഊർജ വിപണിയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്. ഇറാനോടു ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്കു കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ അറിയിച്ചു.
അതേസമയം, ഗ്യാസ് കയറ്റിവന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് പിന്നിട്ടതായും ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു.അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്നു സുരക്ഷാഫീസായി ടോൾ ഈടാക്കാനുള്ള നീക്കവും ഇറാൻ പാർലമെന്റ് നടത്തുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ബില്ലിന് അടുത്ത ആഴ്ചയോടെ അന്തിമരൂപമായേക്കും. ഹോർമുസ് കടലിടുക്കിനു മേലുള്ള തങ്ങളുടെ പരമാധികാരം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കണമെന്നതു യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവച്ച പ്രധാന നിബന്ധനകളിൽ ഒന്നാണ്.ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ താറുമാറാക്കുമെന്ന് യുഎൻ മുന്നറിയിപ്പു നൽകിയിരുന്നു.
