കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി


കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി


തിരുവനന്തപുരം:
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഉടന്‍ പിന്‍വലിക്കാനായേക്കുമെന്ന് കെഎസ്ഇബി. പവര്‍ ഗ്രിഡിലെ പ്രതിസന്ധിയെത്തുടര്‍ന്ന് നിലവില്‍ നേരിടുന്ന 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി വീണ്ടും ലഭ്യമായിത്തുടങ്ങിയത് കെഎസ്ഇബിക്ക് വലിയ ആശ്വാസമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ വേനല്‍മഴ സജീവമാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുമെന്നും അതോടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്നുമാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

കൂടംകുളം നിലയത്തിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വൈദ്യുതി വിഹിതം മുടങ്ങിയതാണ് സംസ്ഥാനത്തെ ലോഡ്‌ഷെഡിംഗിലേക്ക് നയിച്ചത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ഇപ്പോള്‍ തിരികെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, പവര്‍ എക്‌സ്‌ചേഞ്ച് വഴിയുള്ള കരാര്‍ പ്രകാരം 150 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമായതോടെ ഗ്രിഡിലെ കടുത്ത സമ്മര്‍ദ്ദം കുറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ പെയ്തു തുടങ്ങിയത് ശുഭസൂചനയായാണ് കെഎസ്ഇബി കാണുന്നത്. മഴ പെയ്യുന്നതോടെ അന്തരീക്ഷ താപനില കുറയുകയും എസി, ഫാന്‍ എന്നിവയുടെ ഉപയോഗത്തില്‍ കുറവുണ്ടാകുകയും ചെയ്യും. പീക്ക് അവറിലെ അമിത ഉപഭോഗം ഇല്ലാതായാല്‍ ലോഡ്‌ഷെഡിംഗ് തുടരേണ്ടി വരില്ലെന്നാണ് ഉന്നതതല യോഗം വിലയിരുത്തിയത്.

മേയ് ആദ്യവാരത്തില്‍ വീണ്ടും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് പവര്‍ എക്‌സ്‌ചേഞ്ച് വഴി 250 മെഗാവാട്ട് അധിക വൈദ്യുതിക്കായി കെഎസ്ഇബി അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ വൈദ്യുതി കൂടി പൂര്‍ണ്ണമായി ലഭിച്ചു തുടങ്ങുന്നതോടെ ഉഷ്ണതരംഗമുണ്ടായാല്‍ പോലും ലോഡ്‌ഷെഡിംഗ് ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.

നിലവില്‍ വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്ത് അര മണിക്കൂര്‍ വരെ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസരണ ശൃംഖല തകരാറിലാകുന്നത് ഒഴിവാക്കാനാണ് ഈ നിയന്ത്രണമെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ ഔദ്യോഗികമായി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വേനല്‍ക്കാലം മുന്നില്‍ കണ്ടുള്ള കൃത്യമായ ആസൂത്രണം കെഎസ്ഇബി നടത്തിയില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ വിമര്‍ശിച്ചു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതി കമ്മീഷന്‍ നല്‍കിയെങ്കിലും മാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യം കെഎസ്ഇബിയെ വലച്ചിരുന്നു. പ്രകൃതിയുടെ ചതി മൂലമാണ് ജലവൈദ്യുത നിലയങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതെന്നാണ് മന്ത്രിയുടെ വാദം