വാങ്ക്‌ഡെയില്‍ 'ചേട്ടന്‍' ഷോ ! എല്‍ക്ലാസിക്കോയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍; സീസണിലെ രണ്ടാം ശതകം കുറിച്ചത് 54 പന്തില്‍; മുംബൈയ്ക്ക് മുന്നില്‍ 208 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്; മുംബൈയ്ക്ക് 3 വിക്കറ്റ് നഷ്ടം

വാങ്ക്‌ഡെയില്‍ 'ചേട്ടന്‍' ഷോ ! എല്‍ക്ലാസിക്കോയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍; സീസണിലെ രണ്ടാം ശതകം കുറിച്ചത് 54 പന്തില്‍; മുംബൈയ്ക്ക് മുന്നില്‍ 208 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്; മുംബൈയ്ക്ക് 3 വിക്കറ്റ് നഷ്ടം



മുംബൈ: മുംബൈയുടെ മണ്ണില്‍ ചെന്നൈയ്ക്കായി ഒറ്റയാള്‍ പോരാട്ടവുമായി സഞ്ജു സാംസണ്‍. സീസണിലെ രണ്ടാം സെഞ്ച്വറി കുറിച്ച സഞ്ജുവിന്റെ കരുത്തില്‍ മുംബൈയ്‌ക്കെതിരെ 208 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ.54 പന്തില്‍ 10 ഫോറിന്റെയും 6 സിക്‌സിന്റെയും അകമ്പടിയോടെയാണ് സഞ്ജു 101 റണ്‍സ് നേടിയത്.

കൃഷ് ഭഗത് എറിഞ്ഞ അവസാന ഓവറില്‍ സഞ്ജുവിന് സെഞ്ചുറിയിലെത്താന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കൃഷ് ഭഗത്തിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സിന് പറത്തി 90 കളിലെത്തി. അടുത്ത രണ്ട് പന്തിലും സഞ്ജു സിംഗിളെടുത്തില്ല. നാലാം പന്തില്‍ വീണ്ടും സഞ്ജുവിന്റെ പടുകൂറ്റന്‍ സിക്‌സ്. 97 റണ്‍സിലെത്തിയ സഞ്ജു അഞ്ചാം പന്തില്‍ സിംഗിളെടുത്തില്ല. ഒടുവില്‍ അവസാന പന്ത് ബൗണ്ടറി കടത്തി സഞ്ജു സെഞ്ചുറി തികച്ചതിനൊപ്പം ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുകയും ചെയ്തു. സഞ്ജു കഴിഞ്ഞാല്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

ടോസ് നേടി ക്രീസിലിറങ്ങിയ ചെന്നൈക്ക് സഞ്ജുവും റുതുരാജും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 3 ഓവറില്‍ 32 റണ്‍സെടുത്തു. എന്നാല്‍ ഒരിക്കല്‍ കൂടി റുതുരാജ് പവര്‍ പ്ലേയില്‍ വീണു. പിന്നീടെത്തിയ സര്‍ഫറാസ് ഖാന്‍ സഞ്ജുവിനൊപ്പം പവര്‍ പ്ലേയില്‍ ചെന്നൈയെ 76 റണ്‍സിലെത്തിച്ചെങ്കിലും മിച്ചല്‍ സാന്റ്‌നര്‍ക്കെതിരെ അമിതാവേശം കാട്ടി പുറത്തായി. ശിവം ദുബെ(5) നിരാശപ്പെടുത്തിയപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ്(11 പന്തില്‍ 21) പ്രതീക്ഷ നല്‍കിയെങ്കിലും അധികം പിടിച്ചു നിന്നില്ല. കാര്‍ത്തിക് ശര്‍മക്കൊപ്പം ചെന്നെയെ 150 കടത്തിയ സഞ്ജുവാണ് ടീമിന് 200 കടത്തിയത്. മുംബൈക്കായി ഗന്‍സഫര്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിനി കുമാര്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ നാലോവറില്‍ 31 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മുംബൈ പതറുകയാണ്. 11റണ്‍സിനിടെ മുംബൈയ്ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി.