പുകച്ചുരുളുകള്‍ വിട്ടുകൊണ്ട് ഒരു കൊടുംകുറ്റവാളിയെപ്പോലെ സ്റ്റേഷനിലേക്ക്; കൊന്ന്ു തള്ളിയത് 'മകന് ഇത് വലിയ ഇഷ്ടമാണ്' എന്ന് മീന്‍ വില്‍പനക്കാരനോട് സ്‌നേഹത്തോടെ പറഞ്ഞ് അയല വാങ്ങിയ അമ്മയെ; അമ്മയെ കൊന്ന കത്തി മാറ്റിവെച്ചു, പിന്നെ സിഗരറ്റും വലിച്ച് പോലീസ് സ്റ്റേഷനിലേക്ക്; കേളകത്തെ നടുക്കി ക്രിസ്റ്റിയുടെ കൊലച്ചിരി; വിടവാങ്ങിയത് നാട്ടുകാര്‍ക്ക് പ്രിയങ്കരിയായ എപ്പോഴും പുഞ്ചിരിച്ച 'മോണാലിസ'

പുകച്ചുരുളുകള്‍ വിട്ടുകൊണ്ട് ഒരു കൊടുംകുറ്റവാളിയെപ്പോലെ സ്റ്റേഷനിലേക്ക്; കൊന്ന്ു തള്ളിയത് 'മകന് ഇത് വലിയ ഇഷ്ടമാണ്' എന്ന് മീന്‍ വില്‍പനക്കാരനോട് സ്‌നേഹത്തോടെ പറഞ്ഞ് അയല വാങ്ങിയ അമ്മയെ; അമ്മയെ കൊന്ന കത്തി മാറ്റിവെച്ചു, പിന്നെ സിഗരറ്റും വലിച്ച് പോലീസ് സ്റ്റേഷനിലേക്ക്; കേളകത്തെ നടുക്കി ക്രിസ്റ്റിയുടെ കൊലച്ചിരി; വിടവാങ്ങിയത് നാട്ടുകാര്‍ക്ക് പ്രിയങ്കരിയായ എപ്പോഴും പുഞ്ചിരിച്ച 'മോണാലിസ'

ഇരിട്ടി : ചോര പുരണ്ട കത്തിയുമായി അയാള്‍ ശാന്തനായി ആ സ്‌കൂട്ടറിന് പിന്നിലിരുന്നു. അമ്മയെ കഴുത്തറുത്ത് കൊന്നുവെന്ന പരിഭ്രമമോ, ചെയ്ത തെറ്റില്‍ നീറ്റലോ ആ മുഖത്തില്ലായിരുന്നു. കേളകം പോലീസ് സ്റ്റേഷന് തൊട്ടടുത്തെത്തിയപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പതറാത്ത കൈകളോടെ കടയില്‍ നിന്ന് ഒരു സിഗരറ്റ് വാങ്ങി. അത് കത്തിച്ച്, പുകച്ചുരുളുകള്‍ വിട്ടുകൊണ്ട് ഒരു കൊടുംകുറ്റവാളിയെപ്പോലെ അയാള്‍ സ്റ്റേഷനിലേക്ക് നടന്നു കയറി. ലഹരിയുടെ കരാളഹസ്തങ്ങള്‍ ഒരു മകനെ എത്രത്തോളം ക്രൂരനാക്കാം എന്നതിന്റെ ഭീതിദമായ നേര്‍ക്കാഴ്ചയായി മാറി താന്നിക്കുന്നിലെ ഗീതമ്മയുടെ കൊലപാതകം.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് വീടിന് മുന്നിലെത്തിയ വണ്ടിയില്‍ നിന്ന് ഗീതമ്മ മകന് പ്രിയപ്പെട്ട അയല മീന്‍ വാങ്ങിയത്. 'മകന് ഇത് വലിയ ഇഷ്ടമാണ്' എന്ന് മീന്‍ വില്‍പനക്കാരനോട് സ്‌നേഹത്തോടെ പങ്കുവെക്കുമ്പോഴും, മണിക്കൂറുകള്‍ക്കപ്പുറം തന്റെ ജീവന്‍ അവന്‍ തന്നെ കവരുമെന്ന് ആ അമ്മ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. മകനോടുള്ള വാത്സല്യം കരുതി അടുക്കളയില്‍ അവന് പ്രിയപ്പെട്ട വിഭവം ഒരുക്കുമ്പോഴാണ് ക്രിസ്റ്റി ആ കടുംകൈ ചെയ്തത്.

മകന്റെ ലഹരി ഉപയോഗത്തെച്ചൊല്ലി വീട്ടില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ലഹരിയുടെ ലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട ക്രിസ്റ്റി, ഉപദേശിക്കാന്‍ വന്ന അമ്മയെ ശത്രുവായി കണ്ടു. തന്റെ സ്വപ്നങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും തടസ്സം നില്‍ക്കുന്നത് വീട്ടുകാരാണെന്ന വികലമായ ചിന്തയാണ് അയാളെ നയിച്ചത്. 90 വയസ്സുള്ള മുത്തശ്ശി ഏലിക്കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് അയാള്‍ അമ്മയുടെ നേര്‍ക്ക് കത്തി വീശിയത്.

കൊലപാതകത്തിന് ശേഷം ഒട്ടും പതറാതെ ക്രിസ്റ്റി ആദ്യം ചെയ്തത് കോഴിക്കോട്ടുള്ള സഹോദരിയെ വിളിക്കുകയായിരുന്നു. 'അമ്മയെ കൊന്നു' എന്ന വാര്‍ത്ത കേട്ട് ഞെട്ടിയ സഹോദരി അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ എത്തിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗീതമ്മയെ കണ്ടത്. മണത്തണയില്‍ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി പോയ പിതാവ് തങ്കച്ചന്‍ മടങ്ങിയെത്തുന്നതും കാത്ത് അയാള്‍ വീട്ടില്‍ തങ്ങുകയും ചെയ്തു. പിതാവിനെയും വകവരുത്തുക എന്നതായിരുന്നു അയാളുടെ അടുത്ത ലക്ഷ്യം.

സംഭവത്തിന് ശേഷം പുറത്തേക്കിറങ്ങിയ ക്രിസ്റ്റി അയല്‍വാസിയായ നിപുണിനോടാണ് തന്നെ സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. 'എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, അപ്പനെ കൂടി കൊല്ലണമായിരുന്നു' എന്നായിരുന്നു സ്‌കൂട്ടറില്‍ പോകുമ്പോള്‍ അയാളുടെ പ്രതികരണം. വഴിമധ്യേ സിഗരറ്റ് വാങ്ങി കത്തിച്ച് സ്റ്റേഷനിലേക്ക് നടന്നു പോകുന്ന ക്രിസ്റ്റിയുടെ ദൃശ്യം കണ്ടവര്‍ക്കൊന്നും അത് ഒരു അമ്മയെ കൊന്ന മകനാണെന്ന് വിശ്വസിക്കാനായില്ല.

ബെംഗളൂരുവില്‍ ബി.സി.എ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ക്രിസ്റ്റി, പിന്നീട് വിദേശത്തും എറണാകുളത്തുമായി കുറച്ചുകാലം ചെലവഴിച്ചിരുന്നു. ലഹരിക്ക് അടിമപ്പെട്ടതോടെയാണ് ഇയാളുടെ സ്വഭാവം മാറിത്തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസമായി നാട്ടിലുണ്ടായിരുന്ന ഇയാള്‍ വീട്ടുകാരുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സ തേടാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതും വൈരാഗ്യത്തിന് കാരണമായി.

നാട്ടുകാര്‍ക്കെല്ലാം സുപരിചിതയായിരുന്നു കൊല്ലപ്പെട്ട ഗീതമ്മ. കേളകത്തും താന്നിക്കുന്നിലും 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടി പാര്‍ലറും ടെയ്‌ലറിംഗ് ഷോപ്പും നടത്തിയിരുന്ന അവര്‍ മികച്ചൊരു സംരംഭകയായിരുന്നു. പുഞ്ചിരിയോടെയല്ലാതെ ആരോടും സംസാരിക്കാത്ത പ്രകൃതം. ഭര്‍ത്താവ് വിദേശത്തായിരുന്ന വര്‍ഷങ്ങളിലെല്ലാം വീടും ബിസിനസ്സും മക്കളുടെ കാര്യങ്ങളും ഒരേപോലെ നോക്കിനടത്തിയ കരുത്തുറ്റ സ്ത്രീയായിരുന്നു അവര്‍.

പൊതുപ്രവര്‍ത്തന രംഗത്തും ഗീതമ്മ സജീവമായിരുന്നു. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം എന്ന നിലയില്‍ രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമായിരുന്ന ഇവര്‍, കഴിഞ്ഞ ദിവസങ്ങളില്‍ പേരാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കായി വീടുകള്‍ കയറി വോട്ട് ചോദിക്കുന്ന തിരക്കിലായിരുന്നു. എല്ലാ കാര്യങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന ഒരു സ്ത്രീയുടെ ജീവന്‍ ലഹരിക്ക് അടിമയായ സ്വന്തം മകന്‍ തന്നെ കവര്‍ന്നു എന്നത് നാടിന് വലിയ ആഘാതമായി.

മകന്റെ ക്രൂരതയറിഞ്ഞ പിതാവ് തങ്കച്ചന്‍ തളര്‍ന്നു വീണു. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരുന്ന അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നത് തന്റെ പ്രിയതമയുടെ വിയോഗ വാര്‍ത്തയാണ്. നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെക്കുറിച്ചുള്ള അമിതമായ പ്രതീക്ഷകള്‍ തകര്‍ന്നു വീണതിന്റെ ആഘാതത്തിലാണ് ആ പിതാവ്.

അമ്മയോടുള്ള പക തീര്‍ക്കാന്‍ കശാപ്പുകാരന്റെ ക്രൂരത കാണിച്ച ക്രിസ്റ്റിയെ പോലീസ് കോടതിയില്‍ ഹാജരാക്കി. ലഹരി മരുന്നിന്റെ ഉപയോഗം മൂലം യുവാക്കളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമവാസനയുടെ ഒടുവിലത്തെ ഉദാഹരണമാണ് കേളകത്ത് കണ്ടത്. സ്‌നേഹത്തോടെ മീന്‍ വാങ്ങിക്കൊടുത്ത് പാലൂട്ടി വളര്‍ത്തിയ മകന്റെ കയ്യില്‍ നിന്നും ഒരു തുള്ളി വെള്ളത്തിന് പോലും സമയം കിട്ടാതെ ആ അമ്മ യാത്രയായി. കൊളക്കാട് താന്നിക്കുന്നിലെ ആ വീട് ഇപ്പോള്‍ ലഹരി നല്‍കിയ മുറിപ്പാടുകളുമായി ഒരു നാടിന്റെ നൊമ്പരമായി നില്‍ക്കുന്നു.