
ആലപ്പുഴ: കായംകുളത്ത് വിവാഹ ചടങ്ങിനിടെ പാമ്പ് കടിയേറ്റ യുവതി മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത് (Kayamkulam Snake Bite). വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സലീന. വീടിന് സമീപത്തെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം , തലസ്ഥാന ജില്ലയിൽ രണ്ടിടങ്ങളിലായി ഇന്ന് പാമ്പ് കടി റിപ്പോർട്ട് ചെയ്തു. പോത്തൻകോട് വേങ്ങോട് സ്വദേശി ദുർഗ്ഗ, വർക്കലയിലെ ആശാ വർക്കറായ ഷംന എന്നിവർക്കാണ് കടിയേറ്റത്. ഷംനയെ വീടിന്റെ അടുക്കള ഭാഗത്ത് വെച്ചാണ് പാമ്പ് കടിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ , തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ച വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ കിടപ്പുമുറിയിൽ നിന്നാണ് ഇന്ന് ശംഖുവരയൻ പാമ്പിനെ പിടികൂടിയത്. കുട്ടി മരിച്ച ശേഷം നാലാം തവണയാണ് ഈ വീട്ടിൽ നിന്ന് പാമ്പിനെ കണ്ടെത്തുന്നത്. ഇന്നലെയും ഇവിടെ നിന്ന് ശംഖുവരയനെ പിടികൂടിയിരുന്നു. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.
പാമ്പ് കടിയേറ്റ് രോഗികൾ എത്തിയാൽ ഒട്ടും വൈകാതെ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നൽകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. താലൂക്ക് ആശുപത്രികൾ മുതൽ ആന്റി സ്നേക്ക് വെനം ലഭ്യമാണ്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പുകൾ വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു
