
മോസ്‌കോ: റഷ്യയിലെ തന്ത്രപ്രധാനമായ എണ്ണ കയറ്റുമതി തുറമുഖമായ പ്രിമോർസ്കിനും പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ നോർസിക്കും നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി (Ukrainian Drone Strike Primorsk). ഞായറാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് കേന്ദ്രങ്ങളിലും തീപിടിത്തവും ഇന്ധന ചോർച്ചയും ഉണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. യുക്രെയ്ൻ ഡ്രോൺ സേനാ കമാൻഡർ റോബർട്ട് ബ്രോവ്ഡിയാണ് ഈ നീക്കത്തിന് പിന്നിൽ തങ്ങളാണെന്ന് വെളിപ്പെടുത്തിയത്.
റഷ്യയുടെ വടക്കുപടിഞ്ഞാറൻ ലെനിൻഗ്രാഡ് മേഖലയിലുള്ള പ്രിമോർസ്ക് തുറമുഖത്തെ ഇന്ധന സംഭരണികളിലൊന്നിൽ ഡ്രോൺ പതിച്ചതിനെത്തുടർന്ന് വലിയ തോതിൽ ഇന്ധന ചോർച്ചയുണ്ടായി. റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഇവിടെ കഴിഞ്ഞ മാർച്ചിലും യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിനും ഫിൻലൻഡ് അതിർത്തിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം റഷ്യൻ കമ്പനിയായ ട്രാൻസ്നെഫ്റ്റിന്റെ പ്രധാന ചരക്കുനീക്ക കേന്ദ്രമാണ്.
റഷ്യയിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാലയായ നിഷ്നി നോവ്ഗൊറോഡിലെ നോർസി പ്ലാന്റിലും ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. ഇവിടെയുള്ള രണ്ട് പ്രധാന യൂണിറ്റുകൾക്ക് ഡ്രോൺ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഗവർണർ ഗ്ലെബ് നികിറ്റിൻ അറിയിച്ചു. പ്രതിവർഷം 16 ദശലക്ഷം മെട്രിക് ടൺ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് റഷ്യയുടെ പെട്രോൾ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്താണ്. ആക്രമണത്തിൽ സമീപത്തെ ഒരു പവർ സ്റ്റേഷനും ചില വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
റഷ്യയുടെ യുദ്ധസന്നദ്ധത കുറയ്ക്കുന്നതിനായി അവരുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ ഇത്തരം ആക്രമണങ്ങൾ ശക്തമാക്കുന്നത്. നിലവിലെ കണക്കനുസരിച്ച് റഷ്യയുടെ എണ്ണ കയറ്റുമതി ശേഷിയുടെ 40 ശതമാനത്തോളം യുക്രെയ്ൻ ആക്രമണങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ താൽക്കാലികമായി മാറ്റിവച്ചിരിക്കുകയുമാണ്
