തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തിന് പിന്നില്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അതിക്രൂരമായ പീഡനവിവരങ്ങള്‍ പുറത്ത്. ക്രൂരമായ മര്‍ദ്ദനത്തെയും ശാരീരിക ഉപദ്രവങ്ങളെയും തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ ശരീരമാസകലം 91 മുറിവുകളുണ്ടെന്നാണ് ഏറ്റവും പുതിയ ആന്റിമോര്‍ട്ടം (മരണത്തിന് മുമ്പുണ്ടായ) റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഒരു മാസത്തിനിടെയാണ് കുഞ്ഞിന് ഈ പരിക്കുകളെല്ലാം ഏറ്റിട്ടുള്ളതെന്നാണ് നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റില്‍ 51 മുറിപ്പാടുകളായിരുന്നു കണ്ടെത്തിയത്. നാല്‍പ്പതിടങ്ങളില്‍ ആന്തരിക മുറിവുകളും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
അമ്മ അഖിലയും കുഞ്ഞിനെ ഉപദ്രവിച്ചതായാണ് പൊലീസിന്റെ സംശയം. കേസില്‍ കുഞ്ഞിന്റെ അമ്മ അഖില, രണ്ടാനച്ഛന്‍ അഷ്‌കര്‍ എന്നിവരുടെ അറസ്റ്റ് നെടുമങ്ങാട് പോലീസ് രേഖപ്പെടുത്തി. തലയ്‌ക്കേറ്റ മാരകമായ മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അഖിലയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിക്കുന്നത് അമ്മയ്ക്ക് അറിയാമെന്നും പൊലീസ് പറയുന്നു. കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീഴ്ചയില്ലല്ലെന്നാണ് പൊലീസ് നിഗമനം. കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും പഴയ മുറിവുകളും എല്ലിന് ഒടിവുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനവും കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചെന്നാണ് കണ്ടെത്തല്‍. കുഞ്ഞിനെ ചൈല്‍ഡ്ലൈനിന് സ്വന്തം നിലയില്‍ കൈമാറാന്‍ പൊലീസ് ശ്രമിച്ചിരുന്നുവെന്നും അഖില കുഞ്ഞിനെ കൈമാറാന്‍ സമ്മതിക്കാതെ പ്രശ്നമുണ്ടാക്കിയെന്നുമാണ് വിവരം.
അതേസമയം കുഞ്ഞിന്റെ കൊലപാതകത്തില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കുഞ്ഞ് മരിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി അഷ്‌കര്‍ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെടുമങ്ങാടിനെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. ഭക്ഷണം നല്‍കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുന്നത്. തുടര്‍ന്ന് കുട്ടി മരണപ്പെടുകയായിരുന്നു. മരണത്തിന് പിന്നാലെ അഖിലയുടെയും കുഞ്ഞിന്റെയും കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ഇന്‍ക്വസ്റ്റിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ മാരകമായ പാടുകള്‍ കണ്ടെത്തിയത്. അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടില്‍ പോയ സമയത്താണ് കുഞ്ഞ് ക്രൂരമായി കൊലചെയ്യപ്പെടുന്നത്. സംഭവദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് അഷ്‌കര്‍ പൊലീസിനോട് സമ്മതിച്ചത്. അടിയേറ്റ ഉടന്‍ തന്നെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.
കുഞ്ഞ് നേരിട്ടത് അതിക്രൂരമായ പീഡനങ്ങളാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. കുഞ്ഞിന്റെ വയറ്റിലും തുടയിലും സിഗരറ്റ് കൊണ്ട് പലതവണ പൊള്ളിച്ചതിന്റെ പാടുകളുണ്ട്. കാല്‍വിരലുകളുടെ അടിഭാഗം മുഴുവനായി പൊള്ളി അടര്‍ന്ന നിലയിലാണ്. ജനനേന്ദ്രിയത്തിലടക്കം മാരകമായി പരിക്കേറ്റിട്ടുണ്ട്. മുന്‍പ് കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞ നിലയിലുള്ള ദൃശ്യങ്ങള്‍ വാട്സ്ആപ്പ് സ്റ്റാറ്റസില്‍ കണ്ടിരുന്നുവെന്നും, വീണതാണെന്ന് പറഞ്ഞ് അഖില അന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അഖിലയുടെ അമ്മ റീന വെളിപ്പെടുത്തി. സ്വന്തം കുഞ്ഞായി നോക്കാമെന്ന ഉറപ്പിലാണ് അഷ്‌കര്‍ അഖിലയെയും കുഞ്ഞിനെയും ഒപ്പം താമസിപ്പിച്ചത്. എന്നാല്‍ അഖിലയുടെ സാന്നിധ്യത്തിലും അറിവോടെയുമാണ് കുഞ്ഞിനെ ഇയാള്‍ മാരകമായി മര്‍ദ്ദിച്ചിരുന്നത്. കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിക്കുന്നത് തനിക്ക് അറിയാമായിരുന്നുവെന്നും താന്‍ അതിന് ദൃക്സാക്ഷിയാണെന്നും അമ്മ അഖില പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഖിലയുടെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും കൊലപാതകത്തില്‍ അമ്മയുടെ പങ്ക് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. മുന്‍പ് ഈ കുഞ്ഞിനെ ചൈല്‍ഡ് ലൈനിന് കൈമാറാന്‍ പോലീസ് ശ്രമിച്ചിരുന്നുവെങ്കിലും അന്ന് അഖില വലിയ രീതിയില്‍ പ്രശ്നമുണ്ടാക്കി അതിന് സമ്മതിച്ചിരുന്നില്ല.
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. മനസ്സാക്ഷിയുള്ള മുഴുവന്‍ മനുഷ്യരും ഈ ക്രൂരതയ്ക്ക് മുന്നില്‍ മരവിച്ചിരിക്കുകയാണ്. പെറ്റമ്മയ്ക്ക് എങ്ങനെ ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിഞ്ഞുവെന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. കുഞ്ഞുങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളായി കാണും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നടപടികളുണ്ടാകുമെന്നും പഴുതടച്ച അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സ്വന്തം മകളെ 'അമ്മ' എന്ന് വിളിക്കാന്‍ പോലും അറപ്പും വെറുപ്പുമാണെന്നും, അഖിലയ്ക്ക് വേണ്ടി കുടുംബത്തില്‍ നിന്ന് ആരും കോടതിയില്‍ പോകില്ലെന്നും ജാമ്യത്തിന് ശ്രമിക്കില്ലെന്നും അഖിലയുടെ അമ്മ റീന ഉറപ്പിച്ചുപറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നത് സംബന്ധിച്ചും മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. കേരളത്തിലെ പെണ്‍കുട്ടികള്‍ എന്താണോ ആഗ്രഹിക്കുന്നത്, അത് തന്നെയാണ് ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും നിലപാട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു നയമാണ്. ഈ വിഷയത്തില്‍ വരും ദിവസങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകും. പുതിയ തലമുറയ്ക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ട്. ആര്‍ത്തവമെന്നത് ഒരിക്കലും പരിഹസിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടേണ്ടതോ ആയ ഒരു കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
