യുദ്ധം തുടങ്ങുന്നതിന് മുന്‍പുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ 70 ശതമാനവും ഇറാന്‍ ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്; ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ വാദങ്ങള്‍ക്ക് എതിര്

യുദ്ധം തുടങ്ങുന്നതിന് മുന്‍പുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ 70 ശതമാനവും ഇറാന്‍ ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്; ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളം; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ വാദങ്ങള്‍ക്ക് എതിര്



വാഷിങ്ടണ്‍: ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ പച്ചക്കള്ളമാണെന്ന് സി.ഐ.എയുടെ രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. വൈറ്റ് ഹൗസിന് കൈമാറിയ സി.ഐ.എ രേഖകളിലാണ് ഇറാന്റെ സൈനിക കരുത്തിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ട്രംപിന്റെ പ്രസ്താവനകളെ പൂര്‍ണ്ണമായും തള്ളുന്നതാണ് പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങുന്നതിന് മുന്‍പുണ്ടായിരുന്ന മിസൈല്‍ ശേഖരത്തിന്റെ 70 ശതമാനവും ഇറാന്‍ ഇപ്പോഴും സംരക്ഷിക്കുന്നുണ്ടെന്നാണ് സി.ഐ.എ കണ്ടെത്തിയിരിക്കുന്നത്.

മൊബൈല്‍ ലോഞ്ചറുകളുടെ 75 ശതമാനവും സുരക്ഷിതമാണ്. ഇറാന്റെ മിസൈല്‍ ശേഷി വെറും 18 ശതമാനമായി കുറഞ്ഞെന്ന ട്രംപിന്റെ പ്രസ്താവന ഇതോടെ തമാശയായി മാറിയിരിക്കുകയാണ്. യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അമേരിക്ക തകര്‍ത്ത ഭൂഗര്‍ഭ മിസൈല്‍ സംഭരണശാലകളില്‍ ഭൂരിഭാഗവും ഇറാന്‍ ഇതിനകം പ്രവര്‍ത്തനസജ്ജമാക്കിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈലുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുക മാത്രമല്ല, പുതിയവ നിര്‍മ്മിക്കാനുള്ള ശേഷിയും ഇറാന്‍ നിലനിര്‍ത്തുന്നുണ്ടെന്നാണ് വിവരം. ഹോര്‍മുസ് കടലിടുക്കില്‍ ട്രംപ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പാളുന്നതായും സൂചനയുണ്ട്.

ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഉപരോധം കുറഞ്ഞത് മൂന്ന് മുതല്‍ നാല് മാസം വരെ അതിജീവിക്കാന്‍ ഇറാന് സാധിക്കുമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെയുള്ള വിലയിരുത്തലുകളേക്കാള്‍ കരുത്തുറ്റതാണ് ഇറാന്റെ സാമ്പത്തിക പ്രതിരോധമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാനെ ചര്‍ച്ചാ മേശയിലേക്ക് എത്തിക്കാന്‍ ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ഉപരോധം ആഗോള എണ്ണവിപണിയെയാണ് തിരിച്ചടിച്ചിരിക്കുന്നത്. അമേരിക്കയിലെ ഗ്യാസോലിന്‍ വിലയും ആഗോള ക്രൂഡ് ഓയില്‍ വിലയും കുതിച്ചുയര്‍ന്നതോടെ ട്രംപിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഏറുകയാണ്.

യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം അമേരിക്കന്‍ ജനതയ്ക്കുള്ളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍, ഈ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഉപരോധം ഇറാന്റെ റവന്യൂ വരുമാനത്തെ തകര്‍ക്കുന്നുണ്ടെന്നും അവരുടെ നാവികസേന പൂര്‍ണ്ണമായും ഇല്ലാതായെന്നുമാണ് ഔദ്യോഗിക പക്ഷം. ഇറാന്റെ നേതാക്കള്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. തന്റെ ഉപരോധം ഒരു ഉരുക്ക് മതില്‍ പോലെ ശക്തമാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

നാവികസേന അവിശ്വസനീയമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും ഇറാന്റെ കറന്‍സിക്ക് ഇപ്പോള്‍ കടലാസിന്റെ വില പോലുമില്ലെന്നും ട്രംപ് പരിഹസിച്ചിരുന്നു. സൈന്യത്തിന് ശമ്പളം നല്‍കാന്‍ പോലും ഇറാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നാണ് ട്രംപിന്റെ വാദം. അതേസമയം, അമേരിക്കന്‍ രാഷ്ട്രീയ ഇച്ഛാശക്തിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇറാനിലെ ഭരണ നേതൃത്വം. ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് തന്നെ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാന്‍ ഇറാന് സാധിക്കുമെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

ട്രംപ് ഭരണകൂടം നല്‍കുന്ന വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന കണക്കുകളും തമ്മിലുള്ള ഈ വൈരുദ്ധ്യം അമേരിക്കയില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. നവംബറിലെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇറാന്‍ യുദ്ധത്തിലെ തിരിച്ചടികള്‍ ട്രംപിന് വലിയ തിരിച്ചടിയായേക്കും. ലോകരാഷ്ട്രങ്ങളും അതീവ ജാഗ്രതയോടെയാണ് ഈ നീക്കങ്ങളെ നിരീക്ഷിക്കുന്നത്. മധ്യേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്ന ആശങ്ക ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന സി.ഐ.എ രേഖകള്‍. ഇറാന്റെ പ്രഹരശേഷി നിലനില്‍ക്കുന്നത് വരും ദിവസങ്ങളില്‍ മേഖലയിലെ സാഹചര്യം കൂടുതല്‍ പ്രവചനാതീതമാക്കും.