യുപിയിൽ റീൽ ചിത്രീകരണത്തിനായി കുടിവെള്ള ടാങ്കിൻ്റെ മുകളിൽ കയറി കുട്ടികള്‍; ഒരാള്‍ക്ക് ദാരുണന്ത്യം, രണ്ടു പേരെ രക്ഷപ്പെടുത്തി

യുപിയിൽ റീൽ ചിത്രീകരണത്തിനായി കുടിവെള്ള ടാങ്കിൻ്റെ മുകളിൽ കയറി കുട്ടികള്‍; ഒരാള്‍ക്ക് ദാരുണന്ത്യം, രണ്ടു പേരെ രക്ഷപ്പെടുത്തി



യുപിയിൽ റീൽ ചിത്രീകരണത്തിനായി കുടിവെള്ള സംഭരണിയുടെ മുകളിൽ കയറിയ കുട്ടികളിൽ ഒരാള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേരെ രക്ഷപ്പെടുത്തി. സമൂഹമാധ്യമത്തിൽ വൈറലാകുന്നതിനായി അറുപത് അടി ഉയരത്തിലാണ് അഞ്ച് കുട്ടികള്‍ കയറിയത്.

ക‍ഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് സംഭവമുണ്ടാകുന്നത്. താഴേക്ക് ഇറങ്ങുന്നതിനിടെ ഇവരുടെ ഭാരം താങ്ങാനാവാതെ ഗോവണി തകരുകയും മൂന്ന് കുട്ടികൾ 50 അടി താ‍ഴ്ചയിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിൽ സിദ്ധാർത്ഥ് എന്ന 13 വയസുകാരൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. താഴെ വീണ മറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.


രണ്ട് കുട്ടികൾ ടാങ്കിന് മുകളിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയത്. ചതുപ്പുനിലമായതിനാലും മഴ പെയ്തതിനാലും ക്രെയിൻ ഉപയോഗിച്ച് ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. സ്ഥിതി വഷളായതോടെ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് രാത്രിയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ 16 മണിക്കൂറിന് ശേഷം ഞായറാഴ്ച പുലർച്ചെ 5:20ഓടെ കുട്ടികളെ സുരക്ഷിതമായി താഴെയിറക്കി.