വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; ഇരിട്ടി വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച്‌ സിജോ സ്ക്കറിയയുടെ മാതാപിതാക്കള്‍


വിലങ്ങാട് സ്വദേശിയുടെ മൃതദേഹമെന്ന് സംശയം; ഇരിട്ടി വാണിയപ്പാറ സെമിത്തേരികല്ലറയിലെ മൃതദേഹം മകന്റേതെന്ന് സംശയിച്ച്‌ സിജോ സ്ക്കറിയയുടെ മാതാപിതാക്കള്‍

ഇരിട്ടി : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയില്‍ ഒരു കല്ലറയില്‍ രണ്ട് മൃതദേഹം കണ്ടെത്തിയതില്‍ ഒരണ്ണം പ്രദേശത്ത് നിന്ന് കാണാതായ ആളുടെതാണോയെന്ന് സംശയം.

ഏഴ് വർഷം മുൻപ് കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്ക്കറിയയുടേത് ആണോയെന്ന് പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
2015 ല്‍ വിലങ്ങാട്ടെ സ്വന്തം വീട്ടില്‍ നിന്നും വാണിയപ്പാറയിലെ ഭാര്യ വീട്ടിലേക്ക് സിജോ പോയിരുന്നു. 2019 മുതല്‍ സിജോയെ കാണാനില്ലെന്നാണ് സിജോയുടെ മാതാപിതാക്കളുടെ പരാതി. 2021ല്‍ സിജോയുടെ കുടുംബം കുറ്റ്യാടി പൊലീസില്‍ മാൻ മിസിങ് പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹത്തിൻ്റെ ഡിഎൻ പരിശോധന നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
കഴിഞ്ഞദിവസം പള്ളി കല്ലറ തുറന്നപ്പോഴാണ് പെട്ടിയില്‍ അടക്കിയ മൃതദേഹത്തിനൊപ്പമാണ് പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹമെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു കൂടി കണ്ടെത്തിയത്. പ്രദേശവാസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
ദുരൂഹത തോന്നിയപ്പോള്‍ പോസ്റ്റിട്ടതാണെന്ന് നാട്ടുകാരൻ ജില്‍സ് ഉണ്ണിമാക്കല്‍ പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ല. സംശയം തോന്നിയതോടെ പള്ളിയില്‍ നിന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയം ഉണ്ട്. സംഭവത്തില്‍ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി