കാഫിർ സ്ക്രീൻഷോട്ട്: അന്വേഷണത്തിന് പ്രത്യേക സംഘം; കോഴിക്കോട് റൂറൽ എസ്പി തലവൻ

തിരുവനന്തപുരം∙ വടകര കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് എസ്ഐടി രൂപീകരിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ.ശൈലജയ്ക്കെതിരെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കാനാണ് എസ്ഐടി എത്തുന്നത്.
എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരാതിയില്‍ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെതിരെ കേസെടുത്തെങ്കിലും പങ്ക് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് കാട്ടി അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ ഭരണമാറ്റത്തിനു പിന്നാലെ പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 8 അംഗ എസ്ഐടി രൂപീകരിച്ചിരിക്കുന്നത്.
കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരനാണ് പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. സ്ക്രീന്‍ഷോട്ടിന് പിന്നില്‍ സിപിഎം ആണെന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. പ്രതികളിലേക്ക് എത്തുന്ന രീതിയിലായിരുന്നില്ല അന്വേഷണമെന്നും യുഡിഎഫ് പറയുന്നു
