ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ അടിയും ഇടിയും , ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭാര്യയെയും രണ്ട് ചെറിയ മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. മൊറേന ജില്ലയിലെ മാതാ ബസൈയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കിഷൻപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബൽറാം കുശ്വാഹ (35) എന്നയാളാണ് ഭാര്യ രവിത കുശ്വാഹ (32), ഇവരുടെ രണ്ട് പ്രായപൂർത്തിയാകാത്ത ആൺമക്കൾ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവിതം അവസാനിപ്പിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ബൽറാമിന്‍റെ വീട്ടിൽ യാതൊരു അനക്കവും കാണാത്തതിനെ തുടർന്ന് അയൽവാസികൾ ജനലിലൂടെ നോക്കിയപ്പോഴാണ് വീടിന്‍റെ മുറ്റത്ത് രവിതയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിനായി പോലീസ് സംഭവസ്ഥലത്തേക്ക് എത്തിയതിന് പിന്നാലെയാണ്, സമീപത്തെ റെയിൽവേ ട്രാക്കിൽ ഒരു പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയെന്ന വിവരവും ലഭിക്കുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപെട്ട ബൽറാം ആത്മഹത്യ ചെയ്തതാണെന്ന് മനസിലാവുന്നത്.ദമ്പതികൾക്കിടയിൽ കുറച്ചുകാലമായി നിലനിന്നിരുന്ന കടുത്ത കുടുംബവഴക്കാണ് കൂട്ടക്കൊലപാതകത്തിന് കാരണമായതെന്ന് മൊറേന എസ്.പി ധർമ്മരാജ് മീന അറിയിച്ചു. രവിതയുടെ പിതാവ് മൽഖാൻ നൽകിയ മൊഴി പ്രകാരം, ഏകദേശം 10 ദിവസം മുൻപ് ഗ്രാമത്തിൽ നടന്ന ഒരു മതപരമായ ചടങ്ങിനിടെ രവിത നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് ബൽറാം രവിതയെ ക്രൂരമായി മർദ്ദിച്ചിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമാവുകയും ജൂൺ 17-ന് രവിത സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.രണ്ട് ദിവസം മുൻപ് പഞ്ചായത്ത് ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചാണ് ബൽറാമും ബന്ധുക്കളും ചേർന്ന് രവിതയെ തിരികെ കിഷൻപൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ വീണ്ടും കടുത്ത തർക്കമുണ്ടാകുകയും, ഇതിൽ പ്രകോപിതനായ ബൽറാം കോടാലി എടുത്ത് ഭാര്യയെയും രണ്ട് മക്കളെയും സംഭവസ്ഥലത്തുതന്നെ വെട്ടിക്കൊല്ലുകയുമായിരുന്നു. കുറ്റബോധം കാരണമാകാം ഇയാൾ പിന്നീട് ട്രെയിനിന് മുന്നിൽ ചാടിയതെന്ന് പോലീസ് സംശയിക്കുന്നു.ഫോറൻസിക് സംഘവും പോലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി