ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ട് റദ്ദാക്കി, ഡല്‍ഹി പൊലീസിന് തിരിച്ചടി

ഐഷി ഘോഷിന് ആശ്വാസം; അറസ്റ്റ് വാറണ്ട് റദ്ദാക്കി, ഡല്‍ഹി പൊലീസിന് തിരിച്ചടി



ന്യൂഡല്‍ഹി: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിന് ആശ്വാസം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി. അഞ്ച് വര്‍ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു. ഐഷി നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് റദ്ദാക്കിക്കൊണ്ടുള്ള നടപടി. നേരത്തെ അയച്ച സമൻസില്‍ ഹാജരാകാത്തതിന് പിഴ അടക്കണമെന്നും നിർദേശമുണ്ട്.

2021ല്‍ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രില്‍ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറണ്ടില്‍ സമന്‍സോ അറിയിപ്പോ നല്‍കിയിരുന്നില്ല. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് ശേഷമാണ് കേസില്‍ വീണ്ടും നടപടിയുണ്ടാകുന്നത്. സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച വൈകുന്നേരം സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡല്‍ഹി പൊലീസ് എത്തിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പുള്ള കേസ് കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ് ചോദ്യചോര്‍ച്ച സമരത്തിന് നേതൃത്വം നല്‍കിയ ഐഷിയെ ജയിലിലടക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നായിരുന്നു വിമർശനം.

സ്വകാര്യ വാഹനത്തില്‍ യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെയായിരുന്നു ഐഷിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥ എത്തിയത്. എകെജി ഭവനില്‍ എത്തിയ ജോണ്‍ ബ്രിട്ടാസ് എംപി ഇത് ചോദ്യം ചെയ്തു. ഇതോടെ പൊലീസ് സംഘം മടങ്ങി. പൊലീസ് നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഈ സംഭവത്തിന് ശേഷമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി കോടതിയെ സമീപിച്ചത്.