ഇരിട്ടി : കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വാഹന പരിശോധനയിൽ എൻ ഡി എം എയുമായി നിടുംപൊയിൽ സ്വദേശി അറസ്റ്റിൽ. നിടുംപൊയിൽ ചെക്യേരി സ്വദേശി എം. സതീശൻ (55) നെയാണ് ഇരിട്ടി എസ് ഐ ടി.ജി. അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മുണ്ടിന്റെ മടിക്കുത്തിൽ സൂക്ഷിച്ച നിലയിൽ 29.340 ഗ്രാം എംഡിഎംഎ പിടികൂടി . വ്യാഴാഴ്ച രാത്രി 9.30 മണിയോടെ കൂട്ടുപുഴ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരിട്ടി എസ് ഐ ടി.ജി. അശോകനും സംഘവും വാഹന പരിശോധനക്ക് ഇടയിൽ പാലത്തിലൂടെ സംശയകരമായ സഹചര്യത്തിൽ നടന്നുവന്ന പ്രതിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതിലാണ് മുണ്ടിന്റെ മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ പൊലീസ് കണ്ടെടുത്തത്. രണ്ടു തവണ ഇയാൾ പാലത്തിലൂടെ വന്ന് തിരിച്ചുപോയത് ശ്രദ്ധയിൽപെട്ട പോലീസ് ഇയാളുടെ ദേഹപരിശോധന നടത്തുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ പ്രതിയും വാരംസ്വദേശിയായ വൈശാഖ് എന്ന ആളും ഒന്നിച്ച് വൈശാഖിന്റെ കാറിൽ വീരാജ്പേട്ടയിൽ എത്തുന്നത്.വീരാജ്‌പേട്ടയിൽ പ്രതിയെ ഇറക്കിയ ശേഷം വൈശാഖ് മറ്റ് എവിടെയോ പോയി എംഡിഎംഎയുമായി തിരിച്ചെത്തി. തുടർന്ന് വീരാജ്പേട്ടയിൽകാത്തുനിന്ന പ്രതിയുമായി കേരളത്തിലേക്ക് തിരിച്ചു . പിന്നീട് കൂട്ടുപുഴ പാലത്തിന് അപ്പുറത്ത് പ്രതിയെ ഇറക്കിയ ശേഷം മറ്റ് ഏതെങ്കിലും വാഹനത്തിൽ കയറി ഇരിട്ടിയിൽ എത്താൻ ആവശ്യപ്പെട്ട് വാഹനം ഇരിട്ടി ഭാഗത്തേക്ക് ഓടിച്ചു പോയി. ഏറെനേരം വാഹനത്തിനായി കാത്തുനിന്ന പ്രതിവാഹനം ഒന്നും ലഭിക്കാതെ വന്നപ്പോൾ നടന്ന് കൂട്ടുപുഴ പാലത്തിലൂടെ നടന്ന് കേരളത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പിടിയിൽ പെടുന്നത് എന്നാണ് പിടിയിലായ പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. പ്രതിയുടെ വെളിപ്പെടുത്തൽ പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ലെങ്കിലും വൈശാഖിനെ കുറിച്ചും പ്രതി പറയുന്ന കാറിനെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ് . എ എസ് ഐ എം. സാരംഗ് , സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി. വിജേഷ് , ബിനീഷ് , ഷിജിൽ , സിവിൽ പോലീസ് ഓഫിസർ എം.എസ്. ജയൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .
