കൊച്ചി: കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ കടുത്ത നിലപാടുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. സിയാല്‍ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിന് നോട്ടീസ് നല്‍കിയതായാണ് വിവരം. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസുകളില്‍ വ്യാപകമായ കാലതാമസം ഉണ്ടായ സാഹചര്യത്തിലാണ് നടപടി. സര്‍വീസുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത പക്ഷം അനുവദിച്ചിട്ടുള്ള സ്ലോട്ട് പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് വിമാനത്താവള അധികൃതര്‍ നല്‍കിയിരിക്കുന്നത്.
സ്പൈസ്ജെറ്റിന്റെ സര്‍വീസുകളിലെ തുടര്‍ച്ചയായ ക്രമക്കേടുകള്‍ യാത്രക്കാരെ വലിയ ദുരിതത്തിലാക്കുന്നുവെന്നാണ് സിയാലിന്റെ നിലപാട്. പ്രത്യേകിച്ച് കൊച്ചിയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളിലടക്കം തുടര്‍ച്ചയായ പ്രവര്‍ത്തന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുമൂലം യാത്രക്കാര്‍ക്ക് അനിശ്ചിതത്വവും ബുദ്ധിമുട്ടും നേരിടേണ്ടിവരുന്നതായും സിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ചയും വിമാനം റദ്ദാക്കി
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന SG 081 വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പിന്നീട് പലതവണ സമയം മാറ്റുകയും ഒടുവില്‍ വൈകിട്ടോടെ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തത്. വിമാനം റദ്ദാക്കുന്നതിന് വ്യക്തമായ കാരണം വിമാനക്കമ്പനിയോ വിമാനത്താവള അധികൃതരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതോടെ രാവിലെ മുതല്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി.
SG 081 വിമാനം ആദ്യം രാവിലെ 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെടുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സര്‍വീസ് രാത്രി 9.40ലേക്ക് പുനഃക്രമീകരിച്ചു. യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തുനിന്ന ശേഷമാണ് വൈകിട്ടോടെ സര്‍വീസ് റദ്ദാക്കിയതായി അറിയിച്ചത്. സര്‍വീസ് റദ്ദാക്കിയതിന്റെ കാരണം സംബന്ധിച്ച് വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ വിശദീകരണം ലഭിക്കാത്തതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്. അന്താരാഷ്ട്ര സര്‍വീസായതിനാല്‍ യാത്രക്കാര്‍ക്ക് തുടര്‍യാത്രകളും മറ്റ് കണക്ഷനുകളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
'മോശം കാലാവസ്ഥ'യെന്ന വിശദീകരണം തള്ളി സിയാല്‍
സര്‍വീസുകള്‍ വൈകാനും റദ്ദാക്കാനും കാരണം കൊച്ചിയിലെ മോശം കാലാവസ്ഥയാണെന്നായിരുന്നു സ്പൈസ്ജെറ്റിന്റെ വിശദീകരണം. ഓഗസ്റ്റ് 22ന് വിമാനക്കമ്പനി സമൂഹമാധ്യമത്തിലൂടെ കൊച്ചിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പുറപ്പെടലുകളും വരവും തുടര്‍ന്നുള്ള കണക്ഷന്‍ സര്‍വീസുകളും ബാധിക്കാമെന്ന് യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ വിശദീകരണം സിയാല്‍ പൂര്‍ണമായും തള്ളി. വിമാന സര്‍വീസുകളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതികൂല കാലാവസ്ഥ കൊച്ചിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. അതേ കാലയളവില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തിയ മറ്റ് വിമാനക്കമ്പനികള്‍ കാലാവസ്ഥയെ തുടര്‍ന്ന് സമാനമായ റദ്ദാക്കലുകളോ തടസ്സങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിയാല്‍ ചൂണ്ടിക്കാട്ടി.
സ്പൈസ്ജെറ്റ് കാലാവസ്ഥയെ കാരണമായി ചൂണ്ടിക്കാട്ടിയത് തെറ്റായ വിവരപ്രചാരണമാണെന്ന രൂക്ഷമായ വിമര്‍ശനവും സിയാല്‍ ഉന്നയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ യാത്രക്കാരുടെ പരാതികള്‍ ഉണ്ടായിട്ടും വിമാനക്കമ്പനി പ്രശ്‌നങ്ങള്‍ മതിയായ രീതിയില്‍ പരിഹരിച്ചിട്ടില്ലെന്നും സ്ഥിതി കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മോശമായെന്നുമാണ് സിയാലിന്റെ ആരോപണം.
യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സാഹചര്യം
സര്‍വീസ് സമയത്ത് പുറപ്പെടാത്തതിനെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നാണ് പരാതി. വിമാനം വൈകുന്നത് യാത്രക്കാരുടെ തുടര്‍ന്നുള്ള യാത്രാ പദ്ധതികളെയും കണക്ഷന്‍ വിമാനങ്ങളെയും ബാധിക്കുന്നുണ്ട്.
വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് പലപ്പോഴും കാലതാമസത്തിന്റെ വ്യാപ്തി യാത്രക്കാര്‍ക്ക് മനസ്സിലാകുന്നത്. ഇതോടെ പ്രായമായവര്‍, കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍, അന്താരാഷ്ട്ര കണക്ഷന്‍ വിമാനങ്ങള്‍ പിടിക്കേണ്ടവര്‍ എന്നിവരുള്‍പ്പെടെ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി വിമാനത്താവളം സ്വന്തം നിലയില്‍ സഹായം നല്‍കുന്നുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. അതേസമയം, സ്പൈസ്ജെറ്റ് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സര്‍വീസ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും സിയാല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
'തുടര്‍ച്ചയായ പ്രവര്‍ത്തന പ്രശ്‌നങ്ങള്‍'
കാലാവസ്ഥാ പ്രശ്‌നമല്ലെങ്കില്‍ പിന്നെ എന്താണ് സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകാനുള്ള കാരണമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സിയാലിന്റെ പ്രസ്താവനയില്‍ 'തുടര്‍ച്ചയായ പ്രവര്‍ത്തന പ്രശ്‌നങ്ങള്‍' എന്നതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തന പ്രശ്‌നങ്ങളുടെ കൃത്യമായ സ്വഭാവം എന്താണെന്ന് വിമാനത്താവള അധികൃതര്‍ വിശദമായി വ്യക്തമാക്കിയിട്ടില്ല.
വിമാനത്തിന്റെ ലഭ്യത, ക്രൂ ക്രമീകരണം, മുന്‍ സര്‍വീസുകളിലെ കാലതാമസം, സാങ്കേതിക പ്രശ്‌നങ്ങള്‍, പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങള്‍ തുടങ്ങിയവയാണ് സാധാരണയായി വിമാന സര്‍വീസുകളിലെ തുടര്‍ച്ചയായ വൈകലിന് കാരണമാകാവുന്നത്. എന്നാല്‍ കൊച്ചിയിലെ നിലവിലെ സംഭവത്തില്‍ ഇവയില്‍ ഏതെങ്കിലും കാരണമാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ സിയാലും സ്പൈസ്ജെറ്റും തമ്മിലുള്ള വിശദീകരണങ്ങളിലെ വ്യത്യാസം നിലനില്‍ക്കുകയാണ്.
സ്ലോട്ട് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ്
വിമാനത്താവളത്തിലെ ഒരു നിശ്ചിത സമയപരിധിയില്‍ വിമാനം എത്താനും പുറപ്പെടാനും അനുവദിക്കുന്ന സമയമാണ് സ്ലോട്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതില്‍ സ്ലോട്ടുകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. ര്‍വീസുകള്‍ കൃത്യമായി നടത്തുന്നതില്‍ തുടര്‍ച്ചയായ വീഴ്ച തുടരുകയാണെങ്കില്‍ സ്പൈസ്ജെറ്റിന് അനുവദിച്ചിട്ടുള്ള സ്ലോട്ടുകള്‍ പിന്‍വലിക്കുമെന്ന മുന്നറിയിപ്പാണ് സിയാല്‍ നല്‍കിയിരിക്കുന്നത്. ഇതോടെ പ്രശ്‌നം യാത്രക്കാരുടെ പരാതിയില്‍ നിന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന അച്ചടക്കവുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയമായി മാറുകയാണ്.
സ്പൈസ്ജെറ്റിന്റെ നിലവിലെ ഔദ്യോഗിക ഷെഡ്യൂളില്‍ കൊച്ചിയില്‍ നിന്നുള്ള നിരവധി ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഉദാഹരണത്തിന് കൊച്ചി-മുംബൈ, കൊച്ചി-ഹൈദരാബാദ്, കൊച്ചി-പുണെ, കൊച്ചി-അഹമ്മദാബാദ് തുടങ്ങിയ സര്‍വീസുകള്‍ കമ്പനി പട്ടികപ്പെടുത്തിയിട്ടുണ്ട്.
കോടികളുടെ കുടിശ്ശികയും ചര്‍ച്ചയാകുന്നു
ഇതിനിടെ വിവിധ സേവനങ്ങള്‍ നല്‍കിയ വകയില്‍ സിയാലിന് സ്പൈസ്ജെറ്റില്‍ നിന്ന് കോടികളുടെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന വിവരവും പുറത്തുവരുന്നു. വിമാനത്താവളത്തില്‍ വിമാനക്കമ്പനികള്‍ക്ക് ലഭിക്കുന്ന വിവിധ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിനുള്ള നിരക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ കുടിശ്ശികയുടെ കൃത്യമായ തുക സംബന്ധിച്ച ഔദ്യോഗിക കണക്ക് നിലവില്‍ പുറത്തുവന്നിട്ടില്ല. അതിനാല്‍ സാമ്പത്തിക കുടിശ്ശികയും സര്‍വീസ് വീഴ്ചയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ ഇരു വിഷയങ്ങളും ഒരേസമയം ഉയര്‍ന്നുവരുന്നത് സ്പൈസ്ജെറ്റിനുമേല്‍ സിയാല്‍ സ്വീകരിക്കുന്ന നിലപാടിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.
യാത്രക്കാര്‍ക്ക് ഇനി എന്ത് ചെയ്യണം?
സര്‍വീസുകളില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ സ്പൈസ്ജെറ്റ് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നാണ് സിയാലിന്റെ നിര്‍ദേശം. സ്പൈസ്ജെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ട്.
പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രക്കാരും കണക്ഷന്‍ വിമാനങ്ങള്‍ ഉള്ളവരും അധിക സമയം കണക്കാക്കി യാത്രാ ക്രമീകരണങ്ങള്‍ നടത്തേണ്ട സാഹചര്യമാണുള്ളത്.
