ഡോക്ടറെ കാണാനായി രോഗികളോട് ക്യൂ നിൽക്കാൻ പറഞ്ഞതിന് റാന്നി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലി, പ്രതികൾ റിമാൻഡിൽ

ഡോക്ടറെ കാണാനായി രോഗികളോട് ക്യൂ നിൽക്കാൻ പറഞ്ഞതിന് റാന്നി താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലി, പ്രതികൾ റിമാൻഡിൽ


റാന്നി: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയവരെ വരിയായി നിൽക്കാൻ നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത രണ്ടുപേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പെട്ടി ചാലാപ്പള്ളി സ്വദേശി അത്തിയാൽ എന്ന സ്ഥലത്ത് മടുക്കും കാലായിൽ വീട്ടിൽ ഗോപാലകൃഷ്ണൻ എന്നയാളുടെ മകൻ ദീപു (34) , റാന്നി പഴവങ്ങാടി മടത്തുംപടി സ്വദേശി ചെല്ലക്കാട് എന്ന സ്ഥലത്ത് കടമുള ഹൗസിൽ മാത്യു തോമസിന്റെ മകൻ ജുബിൻ കെ മാത്യു (33) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.വരി നിൽക്കാൻ പറഞ്ഞതിന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇവർ മർദ്ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റാന്നി പൊലീസ് ഇവരെ സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയും, പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.