അയ്യപ്പൻകാവിൽ നാശം വിതച്ച് കാട്ടാനകൾ
ഇരിട്ടി: ആറളം ഫാമിൽ നിന്നും പാലപ്പുഴ പുഴകടന്നെത്തിയ കാട്ടാനകകൾ മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയായ അയ്യപ്പൻകാവ് പുഴക്കരയിൽ വൻ കൃഷിനാശം വരുത്തി. ആറളം- മണത്തണ മലയോര ഹൈവേയ്ക്ക് സമീപമുള്ള പുഴക്കരയിൽ ശനിയാഴ്ച പുലർച്ചയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മലയോര ഹൈവേയോട് ചേർന്ന ചാലിൽ അലിയുടെ പറമ്പിലെത്തിയ ആനകൾ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. നിരന്തരം പ്രദേശത്ത് എത്തുന്ന കാട്ടാനകൾ പ്രദേശവാസികളിൽ വലിയ ആശങ്കയും ഭീതിയും സൃഷ്ടിക്കുകയാണ്. നൂറുകണക്കിന് വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഇത് വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഫാമിൽ നിന്നും പുഴകടന്ന് എത്തുന്ന ആനകളെ പ്രതിരോധിക്കാൻ പുഴയോരങ്ങളിൽ നാട്ടുകൂട്ടായ്മ്മയിൽ തൂക്ക് വേലി സ്ഥാപിച്ചെങ്കിലും അവ പരിപാലിക്കാൻ പോലും വനം വകുപ്പിന് കഴിയുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പ്രതിരോധ സംവിധാനങ്ങൾ മുഴുവൻ കാടു കയറി നശിക്കുന്ന അവസ്ഥയിലാണ്. വനം വകുപ്പ് നിയമിച്ച താല്ക്കാലിക ജീവനക്കാരന് വേതനം ലഭിച്ചിട്ട് മാസങ്ങളായി. ആറളം ഫാമിൽ സ്വകാര്യ സംരംഭകർക്കായി നൽകിയ ഭൂമിയിലെ കാടുകൾ മാറ്റിതുടങ്ങിയതോടെ അവിടെയുള്ള ആനകൾ പുഴകടന്നും മറ്റും ആറളം, മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് കൂടി വരികയാണ്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ അറിയിച്ചു.
