ഗവർണറുടെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകൾ: എസ്എഫ്ഐ

ഗവർണറുടെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകൾ: എസ്എഫ്ഐ


തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്. കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോകുൽ.

എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാല കവാടം ഉപരോധിച്ച് റോഡിൽ കുത്തിയിരിക്കുകയാണ്. ആരെയും സർവകലാശാലയ്ക്ക് അകത്തേക്ക് കടത്തിവിടില്ലെന്ന് ഇവർ നിലപാടെടുത്തു. താത്കാലിക ചുമതല ഏറ്റെടുക്കാൻ ആരോഗ്യ സർവകലാശാല വിസി എത്തിയാൽ തടയുമെന്നാണ് എസ്എഫ്ഐ നിലപാട്.

അധികാര ഗർവുള്ള കസേരകളുടെ കാലുകൾ ഒടിക്കാൻ എസ്എഫ്ഐ തയ്യാറാകുമെന്ന് ഗോകുൽ പറഞ്ഞു. ഒരു സർവകലാശാലയിലും പുതിയ വിസിമാരെ ചുമതലയേൽക്കാൻ അനുവദിക്കില്ല. അധികാരമേറ്റെടുക്കാൻ ഒരാളെയും അകത്തേക്ക് കടത്തിവിടില്ല. വിസിക്കായുള്ള സേർച്ച് കമ്മറ്റിയിൽ ആർഎസ്എസിന് താത്പര്യമുള്ളവരെ തിരുകി കയറ്റാൻ ഗവർണർ ശ്രമിക്കുന്നുകയാണ്. ആരിഫ് മുഹമ്മദ് ഖാന്റെ അടുക്കളയിൽ വേവിച്ച വിസിമാരെ സർവ്വകലാശാലയിലേക്ക് പറഞ്ഞു വിട്ടാൽ എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്നു കണ്ടോളൂ. ഗവർണറെ വഴിയിൽ തടയുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നും എസ്എഫ്ഐ നേതാവ് മുന്നറിയിപ്പ് നൽകി.