കണ്ണൂരിൽ ഒ ടി പി പറഞ്ഞു കൊടുത്തതിനെ തുടർന്ന് യുവാവിന് നഷ്ടമായത് 270000 രൂപ
ബാങ്ക് ജീവനക്കാരി ആണെന്ന വ്യാജേന യുവാവിനെ വിളിച്ച് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത് 270000 രൂപ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രൂപാലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ യുവാവിന്റെ നമ്പറിലേക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ 26.05.2023 തീയ്യതി ഉച്ചയോടെ വിളിക്കുകയായിരുന്നു . യുവാവിന് ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെന്നും അത് ഉപയോഗിക്കുന്നില്ലെന്നും ക്യാൻസൽ ചെയ്യണമെന്നും അവരോട് പറഞ്ഞപ്പോൾ അവർ നിർദ്ദേശിച്ച പ്രകാരം യുവാവിന്റെ ഫോണിലേക്ക് വന്ന ഒരു ഒ ടി പി അവർക്ക് പറഞ്ഞുകൊടുത്തു. തുടർന്നാണ് യുവാവിന് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത്.
അതിനു ശേഷം ആ സ്ത്രീ വീണ്ടും വിളിക്കുകയും നഷ്ടപ്പെട്ട തുക ക്ലീയർ ചെയ്യുവാൻ ഒ ടി പി പറഞ്ഞു കൊടുക്കാൻ നിർദ്ദേശിച്ചതു പ്രകാരം യുവാവ് ഒ ടി പി പറഞ്ഞു കൊടുത്തു. പിന്നീട് അക്കൗണ്ടിലേക്ക് നഷ്ടപ്പെട്ട തുകയേക്കാൾ കൂടുതൽ തുക ക്രെഡിറ്റ് ആയി. തുക ക്രെഡിറ്റായ കാര്യം അവരോട് പറഞ്ഞപ്പോൾ അത് ഭാവിയിൽ ഉപയോഗിക്കാനാണ് എന്ന് പറയുകയും ആ തുക ഇപ്പോൾ വെണ്ടെന്ന് പറഞ്ഞപ്പോൾ അത് ക്ലീയർ ചെയ്യാൻ അടുത്ത ഒരു ഒ ടി പി കൂടി ആവശ്യപ്പെടുകയായിരുന്നു . തുടർന്നാണ് 270000 രൂപ നഷ്ടമായത്. പിന്നീട് യുവാവ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ഇത്തരത്തിലുള്ള പല രീതിയിലുള്ള തട്ടിപ്പുകളാണ്
ഓൺലൈൻ വഴി നടന്നുവരുന്നത്. ഇതുപോലുള്ള ഫോൺ കോളുകളും,മെസ്സേജുകളും, ലിങ്ക്കളും നിങ്ങൾക്ക് ലഭിക്കുകയാണെകിൽ പൂർണമായും നിരസിക്കുക. ആധികാരികത ഉറപ്പു വരുത്തിയതിനുശേഷം മാത്രം മുന്നോട്ടുപോവുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.