കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: കത്തയച്ച് ജോൺ ബ്രിട്ടാസ്

കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: കത്തയച്ച് ജോൺ ബ്രിട്ടാസ്



കണ്ണൂർ: കണ്ണൂർ വിമാനത്താവള വികസന വിഷയത്തിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയക്കളിയും അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഇക്കാര്യത്തിൽ പാർലമെന്റിൽ കേന്ദ്രം നൽകിയ വിചിത്ര മറുപടിയുടെ വെളിച്ചത്തിലാണിത്. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ പദവിയില്ലെന്ന പേരിൽ, ഇവിടെ നിന്ന് സർവീസ് നടത്താൻ വിദേശ വിമാന കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകുന്നില്ല. എന്നാൽ കണ്ണൂരിനുശേഷം ആരംഭിച്ച ഗോവ മോപ്പയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഈ പദവിയില്ലെങ്കിലും അന്താരാഷ്ട്ര സർവീസ് ആരംഭിക്കുവാൻ ഒമാൻ എയറിന് കേന്ദ്രം അനുമതി നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ഗോവയിലെ ദാബോലിം വിമാനത്താവളത്തിൽ നിന്ന് നടത്തിവന്നിരുന്ന സർവീസുകൾ ആണ് മോപ്പയിലേയ്ക്ക് മാറ്റിയത്. എത്തിഹാദ് എയർലൈൻസ് ജയ്പുരിൽ നിന്ന് നടത്തിവന്നിരുന്ന സർവീസുകൾ കണ്ണൂരിലേക്ക് മാറ്റാൻ നേരത്തെ അപേക്ഷ നൽകിയിയെങ്കിലും കേന്ദ്രം നിരസിച്ചിരുന്നു. ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് ഡിസംബർ നാലിന് രാജ്യസഭയിൽ ബ്രിട്ടാസ് ചോദ്യം ഉന്നയിച്ചത്. ഒമാനുമായി ഒപ്പിട്ട കരാറിൽ ഗോവയ്ക്ക് മൊത്തത്തിലാണ് ഈ പദവി നൽകിയിരിക്കുന്നതെന്നും കേരളത്തിന്റെ കാര്യമെടുത്താൽ അപ്രകാരം പറ്റില്ലെന്നുമാണ് കേന്ദ്രം പ്രതികരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത് വസ്തുതവിരുദ്ധമാണെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ഒമാനുമായി 1995-ൽ ഇന്ത്യ ഒപ്പു വെച്ച കരാറിലൊന്നും ഏതെങ്കിലും സംസ്ഥാനത്തിന് മൊത്തമായി ഈ പദവി നൽകുന്നതിനെക്കുറിച്ച് പറയുന്നില്ല. വിമാനത്താവള അടിസ്ഥാനത്തിൽ മാത്രമേ ഈ പദവി നൽകുവാൻ കഴിയൂ എന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ പദവിയുള്ള സ്ഥലങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളതിലും ഗോവയുടെ പേരല്ല, മറിച്ച് ദാബോലിം വിമാനത്താവളത്തിന്റെ പേരാണുള്ളതെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.