കണ്‍മുന്നില്‍ കണ്ട അപകടം! ബ്രേക്കിട്ടാലും മരണം ഉറപ്പ്; സ്വന്തം ജീവന്‍ പണയംവെച്ച് നസീഫ് കാട്ടിയത് അസാധ്യ മനക്കരുത്ത്; മൈസൂരു-ബംഗളൂരു ഹൈവേയില്‍ കര്‍ണാടക ആര്‍ടിസി ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി

കണ്‍മുന്നില്‍ കണ്ട അപകടം! ബ്രേക്കിട്ടാലും മരണം ഉറപ്പ്; സ്വന്തം ജീവന്‍ പണയംവെച്ച് നസീഫ് കാട്ടിയത് അസാധ്യ മനക്കരുത്ത്; മൈസൂരു-ബംഗളൂരു ഹൈവേയില്‍ കര്‍ണാടക ആര്‍ടിസി ഡ്രൈവറുടെ ജീവന്‍ രക്ഷിച്ച സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി


മലപ്പുറം: മൈസൂരു-ബംഗളൂരു എക്‌സ്പ്രസ് ഹൈവേയില്‍ കണ്‍മുന്നില്‍ നടന്ന വലിയൊരു ദുരന്തം സ്വന്തം ജീവന്‍ പണയം വെച്ചും അവസരോചിതമായി ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നും നിലമ്പൂരിലേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ ഡ്രൈവര്‍ നസീഫിന്റെ അസാമാന്യ മനസ്സാന്നിധ്യമാണ് കര്‍ണാടക ആര്‍.ടി.സി ബസ് ഡ്രൈവറുടെ ജീവന്‍ അത്ഭുതകരമായി രക്ഷിച്ചത്. നിലമ്പൂര്‍ ഡിപ്പോയിലെ ഡ്രൈവറും കാവന്നൂര്‍ സ്വദേശിയുമായ നസീഫാണ് സോഷ്യല്‍ മീഡിയയുടെയും പൊതുജനങ്ങളുടെയും ഒന്നടങ്കം കയ്യടി നേടി ഇപ്പോള്‍ ഹീറോയായി മാറിയിരിക്കുന്നത്.

ചന്നപട്ടണം കഴിഞ്ഞുള്ള ഹൈവേയില്‍ വെച്ചായിരുന്നു നെഞ്ചിടിപ്പേറ്റുന്ന ഈ സംഭവം അരങ്ങേറിയത്. റോഡ് അരികില്‍ നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക ആര്‍.ടി.സി ബസിന്റെ പഞ്ചറായ ടയര്‍ മാറ്റിയിടുകയായിരുന്നു ഡ്രൈവര്‍. ഈ സമയം അമിതവേഗതയില്‍ പാഞ്ഞു വന്ന ഒരു ലോറി തന്റെ നേര്‍ക്ക് ഇടിക്കാന്‍ വരുന്നത് കണ്ട് കര്‍ണാടക ഡ്രൈവര്‍ ഭയന്ന് മറുവശത്തേക്ക് ഓടിമാറാന്‍ ശ്രമിച്ചു. എന്നാല്‍ നിയന്ത്രണം വിട്ട ലോറി തട്ടി ഈ ഡ്രൈവര്‍ നേരെ തെറിച്ചുവീണത് തൊട്ടുപിന്നാലെ ഒരേ ദിശയില്‍ വരികയായിരുന്ന നസീഫിന്റെ സ്വിഫ്റ്റ് ബസിന് കൃത്യം മുന്നിലേക്കായിരുന്നു.

മറ്റൊന്നും ചിന്തിക്കാന്‍ സമയമില്ലാതിരുന്ന ആ നിമിഷത്തില്‍, ബസിന്റെ ബ്രേക്ക് ചവിട്ടിയാല്‍ പോലും മുന്നില്‍ വീണ ആളുടെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങുമെന്ന് ഉറപ്പായതോടെ നസീഫ് വണ്ടി വലതുവശത്തുള്ള ഡിവൈഡറിലേക്ക് വെട്ടിച്ചു കയറ്റുകയായിരുന്നു. വലിയൊരു ശബ്ദത്തോടെ ബസ് ഡിവൈഡറിലിടിച്ചു നിന്നതോടെ കര്‍ണാടക ഡ്രൈവര്‍ക്ക് മേല്‍ ബസ് കയറാതെ വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് വെട്ടിച്ചപ്പോള്‍ യാത്രക്കാര്‍ക്കും ചെറിയ രീതിയില്‍ ആഭ്യന്തര കുലുക്കങ്ങള്‍ ഉണ്ടായെങ്കിലും നസീഫിന്റെ മനസാന്നിദ്ധ്യം വലിയൊരു ജീവഹനിയാണ് ഇല്ലാതാക്കിയത്.

അപകടത്തില്‍ കൈക്കും കാലിനും പരിക്കേറ്റ കര്‍ണാടക ബസ് ഡ്രൈവറെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സ്വിഫ്റ്റ് ബസിലെ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര തുടരാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പകരം സംവിധാനം ഒരുക്കി നല്‍കി. തുടര്‍നടപടികള്‍ക്കായി ബസ് കര്‍ണാടക പോലീസിന് കൈമാറിയിട്ടുണ്ട്. ഈ ഭീതിജനകമായ അപകടത്തിന്റെയും നസീഫിന്റെ അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെയും ദൃശ്യങ്ങള്‍ തൊട്ടുപിന്നാലെ വന്ന ഒരു സ്വകാര്യ ബസിന്റെ സി.സി.ടി.വി ക്യാമറയിലാണ് പതിഞ്ഞത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നസീഫിന്റെ ധീരതയ്ക്ക് വലിയ രീതിയിലുള്ള പ്രശംസകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.