കുടകിൽ മലയാളികളെ കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവർന്നെന്ന പരാതി മൈസൂരുവിൽ നിന്നും സ്വർണ്ണം കണ്ടെടുത്തെങ്കിലും സംഭവത്തിൽ ഏറെ ദുരൂഹതകൾ

കുടകിൽ മലയാളികളെ കാറടക്കം തട്ടിക്കൊണ്ടുപോയി പണം കവർന്നെന്ന പരാതി  
മൈസൂരുവിൽ നിന്നും സ്വർണ്ണം കണ്ടെടുത്തെങ്കിലും സംഭവത്തിൽ ഏറെ ദുരൂഹതകൾ


ഇരിട്ടി: മലപ്പുറം സ്വദേശികൾ  മൈസൂരുവിൽ സ്വർണ്ണം വിറ്റ് കാറിൽ നാട്ടിലേക്ക് വരുന്നതിനിടെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ ഏറെ ദുരൂഹതകൾ . ഇവർ ഗോണിക്കുപ്പ പോലീസിൽ കൊടുത്ത പരാതിയിലും മൊഴികളിലുമാണ് ഏറെ ദുരൂഹതകൾ ഉള്ളതായി വിവരം. 
 കവർച്ചക്കിരയായ മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശയും കോൺട്രാക്ടറുമായ  കെ. ഷംജദ് (38 )പോലീസിന് നൽകിയത്  തെറ്റായ വിവരമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഷംജാദ് മൈസുരുവിലെ സ്വർണ്ണക്കടയിൽ വിറ്റ സ്വർണ്ണത്തിന്റെ അളവിലും അതിൽ നിന്നും ലഭിച്ച പണത്തിലും ഏറെ  വ്യത്യാസം കണ്ടെത്തിയതോടെ കര്ണ്ണാടകത്തിൽ ഇതുമായി ബന്ധപ്പെട്ടു രുപീകരിച്ച പ്രത്യേക അന്വേഷണ സംഘം സ്വർണ്ണക്കള്ളക്കടത്ത് സംഘങ്ങളിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. 
 ഷംജാദ് മൈസൂരുവിലെ സ്വർണ്ണ വ്യാപാര കടയിൽ വിറ്റ സ്വർണ്ണം കഴിഞ്ഞ ദിവസം  അന്വേഷണ സംഘം കണ്ടെടുത്തു. ഭാര്യയുടെ 750 ഗ്രാം സ്വർണ്ണാഭരണം വിറ്റുകിട്ടിയ 50 ലക്ഷം രൂപയുമായി നാട്ടിലേക്ക് വരുമ്പോഴാണ് വിവിധ വാഹനങ്ങളിൽ എത്തിയ  പതിനഞ്ചോളം വരുന്ന സംഘം കാറടക്കം ഇവരെ തട്ടിക്കൊണ്ടുപോയി  കൊള്ളയടിച്ചതെന്നായിരുന്നു ഷംജാദ് ഗോണിക്കുപ്പ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞത്. എന്നാൽ  അന്വേഷണത്തിൽ ഷംജാദ് വിറ്റത് 993 ഗ്രാം സ്വർണ്ണമാണെന്നും ഇതിലൂടെ  62 ലക്ഷം രൂപ കൈപ്പറ്റിയതായും സ്വർണ്ണവ്യാപാരി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി അറിയുന്നു. നികുതി വെട്ടിക്കുന്നതിന് ബില്ലില്ലാതെയാണ് പണം നൽകിയതെന്നും  കണ്ടെത്തിയിട്ടുണ്ട്.
കുടകിലെ  ഗോണിക്കൊപ്പയ്ക്ക് സമീപം  ദേവരാപുരയിൽ വെച്ച് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഷംജാദും സുഹൃത്തും   സഞ്ചരിച്ചിരുന്ന കാർ തട്ടിക്കൊണ്ടുപോയി ഇവരിൽ നിന്നും പണം കർന്ന ശേഷം  വിജനമായ സ്ഥലത്ത് ഇറക്കി വിട്ടുവെന്നായിരുന്നു പരാതി. വാഹനങ്ങളിലെത്തിയ പതിനഞ്ചോളം പേർ അടങ്ങുന്ന സംഘമാണ് കൊള്ളയടിച്ചതെന്നും മലയാളത്തിലായിരുന്നു ഇവർ സംസാരിതെന്നും ഷംജാദ് പോലീസിന് മൊഴിനൽകിയിരുന്നു. കുടക് അഡീഷണൽ എസ് പി യുടെയും ഡി വൈ എസ്  പി യുടെയും നേതൃത്വത്തിൽ മൂന്ന് ഇൻസ്‌പെക്ടർമാരും ഏഴ് സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെട്ട  പ്രത്യേക സംഘത്തെ കേസന്വേഷണത്തിനായി കുടക് ജില്ലാ പോലീസ് മേധാവി കെ.രാമരാജൻ നിയമിച്ചിരുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവരുടെ അന്വേഷണം  സ്വർണ്ണം കള്ളക്കടത്ത് സംഘങ്ങളിലേക്കും കേരളത്തിലേക്കും വ്യാപിപ്പിക്കും. തെറ്റായ മൊഴിനൽകിയതിൽ ഷംജാദിനെ വീണ്ടും ചോദ്യം ചെയ്ത് വ്യക്തത വരുത്തും. ഇടപാടിൽ നികുതി വെട്ടിപ്പും ഉണ്ടായതിനാൽ ബന്ധപ്പെട്ട വകുപ്പുകളേയും അന്വേഷണത്തിന്റെ ഭാഗമാക്കും.
വിദേശത്തുനിന്നും സ്വർണ്ണാഭരണം ധരിപ്പിച്ച് സത്രീകളെ കൊണ്ടുവന്ന് നികുതി വെട്ടിച്ച് വൻ തോതിൽ വ്യാപാരം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, മംഗലാപുരം വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അത്തരം കണ്ണികളുമായി ബന്ധമുളളവരാണോ പരാതിക്കാർ എന്നറിയാനുള്ള രഹസ്യാന്വേഷണവും  കർണ്ണാടക പോലീസ് നടത്തുണ്ട്. ഇതോടൊപ്പം  കേരളത്തിൽ സ്വർണ്ണം പൊട്ടിക്കൽ വെട്ടിപ്പ് സംഘത്തിന്റെ പങ്കും പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കർണ്ണാടക പോലീസ് കേരളത്തിലും പരിശോധനയ്ക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.