മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ

മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ

കൊച്ചി: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (65) ആണ് മരിച്ചത്. കേസിൽ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമാണെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ ചില സംശയങ്ങളെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.

മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്ടർക്ക് മരണത്തിൽ സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു.തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. തുടർന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.വീടിന്റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി.

അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ നാട്ടിൽ എത്തിയ ശേഷമാകും സംസ്‌കാരം