വിവാഹത്തിന് വരന്‍ എത്തിയത് ‘ അടിച്ചുപൂസായി’ , അലമ്പായി പൊലീസും ഇടപെട്ടു, മുടങ്ങിയ വിവാഹം മധ്യസ്ഥര്‍ ഇടപെട്ട് നടത്തി

വിവാഹത്തിന് വരന്‍  എത്തിയത് ‘ അടിച്ചുപൂസായി’ , അലമ്പായി പൊലീസും ഇടപെട്ടു, മുടങ്ങിയ വിവാഹം മധ്യസ്ഥര്‍ ഇടപെട്ട് നടത്തി




പത്തനംതിട്ട: വിവാഹത്തിന് വരന്‍ മദ്യപിച്ച് പൂസായി പളളിയിലെത്തി അലമ്പുണ്ടാക്കിയതിനെ തുടര്‍ന്ന് മുടങ്ങിയ വിവാഹം ദിവസങ്ങള്‍ക്ക് ശേഷം നടത്തി.കോഴഞ്ചേരിയില്‍ ആണ് സംഭവം.

തടിയൂര്‍ സ്വദേശി യുവാവും നാരങ്ങാനം സ്വദേശിനിയുമായുള്ള വിവാഹം ബുധനാഴ്ചയാണ് നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന വരന്‍, വിവാഹത്തിനായി അവധിയെടുത്ത് നാട്ടില്‍ എത്തിയതാണ്.

കഴിഞ്ഞ ഏപ്രില്‍ 15നാണ് വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും അന്ന് വരന്‍ ‘ നാലുകാലില്‍’ ആണ് പളളിയിലെത്തിയത്. വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാനെത്തിയ പുരോഹിതരോടും ഇയാള്‍ പരാക്രമം കാട്ടി. ഇതോടെ അമ്പരന്ന പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

വരന്റെ ‘ പ്രകടനം’ അതിരു വിട്ടതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ പൊലീസ് ഇടപെട്ടു. വിവാഹ വേഷത്തില്‍ വരനെ പൊലീസ് കസ്റ്റഡിയിലുമെടുത്തു.

എന്നാലിപ്പോള്‍ മധ്യസ്ഥര്‍ ഇടപെട്ട് വിവാഹം നടത്താനുളള സാഹചര്യമൊരുക്കുകയായിരുന്നു.വരന്‍ സ്ഥിരം മദ്യപാനിയല്ലെന്നും മദ്യത്തിന് അടിമയല്ലെന്നും വിശ്വസ്തര്‍ പെണ്‍വീട്ടുകാരെ കഠിനമായി പരിശ്രമിച്ചെങ്കിലും ബോധ്യപ്പെടുത്തി .തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.