അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു




ന്യൂഡല്‍ഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും, സിക്കിമിൽ 32 അംഗ നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ആണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനൊപ്പമാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് നടന്നത്.

താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചല്‍ പ്രദേശും, സിക്കിമും. വാശി ഏറിയ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്. 60 നിയമസഭ മണ്ഡലങ്ങളാണ് അരുണാചല്‍ പ്രദേശില്‍ ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാലിങ്, മുൻ ഫുട്‌ബോൾ താരം ബൈചൂങ് ബൂട്ടിയ തുടങ്ങിയവരാണ് സംസ്ഥാനത്ത് നിന്നും ജനവിധി തേടുന്ന പ്രമുഖർ. 2019ൽ 17 സീറ്റുകളുമായി സിക്കിം ക്രാന്തികാരി മോർച്ച അധികാരം പിടിക്കുകയായിരുന്നു. എതിർകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റുകളാണ് ലഭിച്ചത്.

32 മണ്ഡലങ്ങളുള്ള സിക്കിമില്‍ പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. നിലവില്‍ ഭരണം സിക്കിം ക്രാന്തികാരി പാര്‍ട്ടിയുടെ കയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ശ്രമം. വലിയ ശക്തികള്‍ അല്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരംഗത്തുണ്ട്.

മുഖ്യമന്ത്രി പ്രേം സിങ് തമാങിന്റെ നേതൃത്വത്തിലാണ് സിക്കിം ക്രാന്തികാരി പാര്‍ട്ടിയുടെ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടം. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിംഗിന്റെ നേതൃത്വത്തിലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാനം തിരിച്ച് പിടിക്കാന്‍ രംഗത്തുള്ളത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ്.