നേപ്പാളിൽ മണ്ണിടിഞ്ഞ് ബസുകൾ നദിയിലേക്ക് മറിഞ്ഞു ; 63 പേർ ഒലിച്ചുപോയി

നേപ്പാളിൽ മണ്ണിടിഞ്ഞ് ബസുകൾ നദിയിലേക്ക് മറിഞ്ഞു ; 63 പേർ ഒലിച്ചുപോയി



കാഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞു. ത്രിശൂൽ നദിയിലേക്കാണ് ബസ്സുകൾ മറിഞ്ഞെന്നതാണ് ലഭിക്കുന്ന വിവരം. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയിൽ ഒലിച്ചുപോയെന്ന് അധികൃതർ അറിയിച്ചു.

നേപ്പാളിലെ മദൻ - ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം. പുലർച്ചെ മൂന്നരയ്ക്കുണ്ടായ അപകടത്തിൽ രണ്ട് ബസുകൾ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം. ദുരന്തസമയത്ത് ബസിൽ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്. ദുരന്തത്തെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അനുശോചിച്ചു.

കനത്ത മഴയായിരുന്നതിനാൽ നദിയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെങ്കിലും ബസിൽ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകുമെന്ന് അധികൃതർക്ക് പ്രതീക്ഷയില്ല. മണ്ണിടിച്ചിൽ മൂലം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിന്റെ വിവിധ മേഖലകളിൽ കനത്ത മഴയാണ് തുടരുകയാണ്.