കോടതിയിലും എഡിഎമ്മിനെതിരെ ആരോപണം ആവർത്തിച്ച് പി പി ദിവ്യ; പരസ്യ പ്രതികരണം അഴിമതിക്കെതിരായ സന്ദേശം എന്ന നിലയിൽ

കോടതിയിലും എഡിഎമ്മിനെതിരെ ആരോപണം ആവർത്തിച്ച് പി പി ദിവ്യ; പരസ്യ പ്രതികരണം അഴിമതിക്കെതിരായ സന്ദേശം എന്ന നിലയിൽ



കോടതിയിലും എ ഡി എം നവീൻ ബാബുവിനെ എതിരായ ആരോപണം ആവർത്തിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കുന്നതിനിടെയാണ് ദിവ്യ എഡിഎമ്മിന് എതിരായ ആരോപണം ആവർത്തിച്ചത്.

പി പി ദിവ്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ വിശ്വനാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ദിവ്യയുടെ ഉത്തരവാദിത്തമാണ് എന്നും പരസ്യമായി യോഗത്തിൽ പ്രതികരിച്ചത് അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണെന്നും വാദിച്ച ദിവ്യയുടെ അഭിഭാഷകൻ നല്ല ഉദ്ദേശത്തോടുകൂടിയ പരാമർശമാണ് യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയത് എന്നും വാദിച്ചു.

എഡിഎം നവീൻ ബാബുവിനെതിരെ 2 പരാതികൾ ലഭിച്ചിരുന്നു എന്നും ആരെങ്കിലും പരാതി നൽകിയാൽ അത് ബോധ്യപ്പെടുകയാണെങ്കിൽ മിണ്ടാതിരിക്കുകയാണോ ചെയ്യേണ്ടത് എന്നും ജാമ്യ അപേക്ഷയിൽ ദിവ്യ ചോദിക്കുന്നു. തനിക്കെതിരെ ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ ധാർമികതയുടെ പേരിൽ ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു എന്ന് പറഞ്ഞ പിപി ദിവ്യ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് എ ഡി എമ്മിനെതിരെ ഗംഗാധരനും പ്രശാന്തന് പരാതി നൽകിയിരുന്നു എന്നും കൈക്കൂലി നൽകിയെന്ന് പ്രശാന്തൻ പറയുകയും അത് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ എന്നും ചോദിച്ചു.

കലക്ടർ ക്ഷണിച്ചിട്ടാണ് താൻ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത് എന്നും അതൊരു ഔദ്യോഗിക ക്ഷണം ആയിരുന്നില്ല എന്നും പറഞ്ഞ പി പി ദിവ്യ വിവാദമായത് ആ പരിപാടിയാണെന്നും മറ്റൊരു പരിപാടിയിൽ വച്ചാണ് കലക്ടർ തന്നെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത് എന്നും പറഞ്ഞു. അതേസമയം ഒരു ഫയൽ എന്നാൽ മനുഷ്യന്റെ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ കോടതിയിൽ പരാമർശിച്ചു.

എ ഡി എമ്മിന്റെ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്ന് യോഗത്തിൽ അഭ്യർത്ഥിക്കുകയാണ് ചെയ്തത് എന്നും പരിപാടിയിൽ സംസാരിക്കാൻ തന്നെ വിളിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും പറഞ്ഞ പി പി ദിവ്യ അഴിമതി കണ്ടപ്പോൾ നടത്തിയ പരാമർശം എങ്ങനെയാണ് ആത്മഹത്യാ പ്രേരണയാകുക എന്നും ചോദിച്ചു.