
കൊച്ചി: വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുൻരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മാണത്തിന് വേണ്ടി സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന് പറഞ്ഞ് കേരള ഹൈക്കോടതി. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി കോടതി തള്ളി.(Wayanad township project )
സർക്കാരിന് ആശ്വാസമേകുന്ന, ദുരന്തബാധിതർക്ക് പ്രതീക്ഷയാകുന്ന നിർണായക വിധിയാണിത്. ഹൈക്കോടതി പറഞ്ഞത് ഉടമകൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ട് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ്. ഇത് ലാൻഡ് അക്വിസിഷൻ നിയമപ്രകാരമാണ്.
ടൗൺഷിപ്പ് ആയി ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും, എസ്റ്റേറ്റ് ഉടമകൾക്ക് നിയമാനുസൃതമുള്ള നഷ്ടപരിഹാരം നൽകണമെന്നും പറഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച്, ഇക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടിയുമായി മുന്നോട്ട് പോകാമെന്നും കൂട്ടിച്ചേർത്തു.
ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റൺ എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന് നാളെ മുതൽ ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും, ഇതിനുള്ള നടപടികൾ ആരംഭിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.