കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌ക മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ മധ്യവയസ്‌ക മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീ മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. പേരാമ്പ്ര പന്തിരിക്കര സ്വദേശി വിലാസിനി(57) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഒ.പി വിഭാഗത്തില്‍ ചികിത്സക്കെത്തിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഗര്‍ഭപാത്രം നീക്കം ചെയ്യാനായി അഡ്മിറ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തുകയും ചെയ്തു. 

എന്നാല്‍ ശസ്ത്രക്രിയക്കിടെ കുടലില്‍ ചെറിയ മുറിവുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. എന്നാല്‍ വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെങ്കിലും ഗ്യാസ്ട്രബിള്‍ ആണെന്ന് പറഞ്ഞ് മരുന്ന് നല്‍കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വേദന കഠിനമായപ്പോള്‍ ഐസിയുവിലേക്ക് മാറ്റി. അണുബാധ ഉള്ളതായി സംശയിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തിയതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

കുടലില്‍ മുറിവുണ്ടായ സ്ഥലത്തായിരുന്നു അണുബാധയുണ്ടായത്.  ശസ്ത്രക്രിയക്ക് ശേഷം വിലാസിനിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ വൃക്കയിലേക്കും കരളിലേക്കും ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പിന്നീട് പറഞ്ഞതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്ക് ചികിത്സാപ്പിഴവ് ഉണ്ടായി എന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലീസിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.