ആശമാരുടെ സമരം: വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു

ആശമാരുടെ സമരം: വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു


തിരുവനന്തപുരം: നിരാഹാരസമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ആശമാരുടെ വിരമിക്കല്‍പ്രായം 62 വയസ്സാക്കിയത് മരവിപ്പിച്ചു. ഓണറേറിയം കൂട്ടി നല്‍കണമെന്നുള്ളതും വിരമിക്കല്‍ ആനുകൂല്യം അഞ്ചുലക്ഷം നല്‍കണമെന്ന കാര്യത്തിലോ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ 62 വയസ്സാകുമ്പോള്‍ ആശമാര്‍ സ്വയം വിരമിക്കണമെന്ന മാര്‍ഗ്ഗരേഖയായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്.

ഈ മാര്‍ഗ്ഗരേഖയ്ക്ക് എതിരേ ആശമാര്‍ നേരത്തേ ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന നിര്‍ദേശം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നിരുന്നാലും ആശമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കമ്മറ്റിയെ നിയോഗിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

ഈ ഉറപ്പാണ് ഇപ്പോള്‍ ഉത്തരവായി സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ നല്‍കണമെന്നത് പരിഗണിച്ചില്ല. പ്രശ്നം പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല. ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ മൂന്ന് മാസം കൊണ്ട് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ആശമാരുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം എഴുപതാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല എന്നിരിക്കെ സമരം കൂടുതല്‍ ജനകീയമാക്കാനുള്ള നിലപാടിലാണ് ആശാവര്‍ക്കര്‍മാര്‍.