പഹല്‍ഗാം ആക്രമണത്തിന് സഹായിച്ചത് ചൈനീസ് സാറ്റലൈറ്റ് ഫോണുകള്‍; സുപ്രധാന കണ്ടെത്തലുമായി എന്‍ഐഎ


പഹല്‍ഗാം ആക്രമണത്തിന് സഹായിച്ചത് ചൈനീസ് സാറ്റലൈറ്റ് ഫോണുകള്‍; സുപ്രധാന കണ്ടെത്തലുമായി എന്‍ഐഎ


ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകളെന്ന് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ആശയവിനിമയത്തിനായി ഭീകരര്‍ ഉപയോഗിച്ചിരുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകളും നിരോധിത ചൈനീസ് ആപ്പുകളുമാണെന്നാണ് കണ്ടെത്തല്‍.

പഹല്‍ഗാം ആക്രമണത്തെ കുറിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തലുകള്‍. പഹല്‍ഗാം ആക്രമണം നടന്ന ഏപ്രില്‍ 22ന് സാറ്റലൈറ്റ് ഫോണിന്റെ സാന്നിധ്യം മേഖലയില്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ ഒന്നര വര്‍ഷം മുന്‍പാണ് കശ്മീരിലെത്തിയതെന്ന് എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു.

ഇത്ര കാലവും ഭീകരര്‍ കാടിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഇവരെങ്ങനെ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിച്ച ആശയവിനിമയം നടത്തിയെന്ന അന്വേഷണമാണ് സാറ്റലൈറ്റ് ഫോണിലേക്ക് അന്വേഷണം എത്തിച്ചത്. ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിയുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്.

അതേസമയം ഇന്ത്യ-പാക് അതിര്‍ത്തി പോസ്റ്റുകളില്‍ നിന്ന് പാക് സൈന്യം പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ തിരിച്ചടിച്ചേക്കും എന്ന നിഗമനത്തെ തുടര്‍ന്നാണ് പാക് സൈന്യം പോസ്റ്റുകള്‍ ഒഴിഞ്ഞതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സൈന്യത്തിന് തിരിച്ചടിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

നിലവില്‍ അതിര്‍ത്തിയിലെ മിക്ക പാക് പോസ്റ്റുകളിലും സുരക്ഷ ഉദ്യോഗസ്ഥരില്ല. പോസ്റ്റുകള്‍ക്ക് മുകളിലെ പാകിസ്ഥാന്‍ പതാകയും മാറ്റിയിട്ടുണ്ട്. ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാക് സൈനികരെ തിരിച്ചുവിളിച്ചതെന്നാണ് വിവരം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്ഥാന്‍ സൈന്യം.