
കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13 വയസുകാരനെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. സേ പരീക്ഷ എഴുതാൻ പോയ കുട്ടിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നത്. കുട്ടി മൂവാറ്റുപുഴ സൈഡിലേക്കുളള ബസിൽ കയറിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിയെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കുട്ടിയെ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തൊടുപുഴ ബസ്റ്റാൻഡിലെ ഒരു കൈനോട്ടക്കാരന് ഒപ്പമായിരുന്നു കുട്ടി എന്ന് ബന്ധുക്കൾ വ്യക്തമാക്കി. കൈനോട്ടക്കാരന്‍ തന്നെയാണ് ഇക്കാര്യം വിളിച്ചറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം തന്നെ കുട്ടി തൊടുപുഴ എത്തിയിരുന്നുവെന്നും ഇയാള്‍ക്കൊപ്പമാണ് ഇന്നലെ കുട്ടി ഉണ്ടായിരുന്നത് എന്ന വിവരവും പുറത്തുവരുന്നുണ്ട്.
കൈനോട്ടക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ ബന്ധുക്കളെ വിളിച്ചറിയിക്കുന്നത്. അതേ സമയം കുട്ടി സംഭവത്തിന്‍റെ ഷോക്കിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരണമെന്ന് പൊലീസ് അറിയിച്ചു. രാവിലെ ആറരയോടെയാണ് കുട്ടി തന്‍റെ കൈവശം ഉണ്ടെന്ന് കൈനോട്ടക്കാരന്‍ വിളിച്ചറിയിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു.