ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മാത്രം എത്തിയത് കോടികള്‍; റോഡ് നികുതിയിലടക്കം സർക്കാരിന് ബമ്പർ

കൊച്ചി: സംസ്ഥാനത്ത് ഇന്ധനനികുതി, റോഡ് നികുതി, വാഹന രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ചത് 68,547.13 കോടി രൂപ. വാഹനത്തിന്റെ ഫാന്‍സി നമ്പറിനായി വാഹനയുടമകളുടെ ലേലംവിളിയും ഖജനാവിലേക്ക് കോടികൾ എത്തിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഫാന്‍സിനമ്പര്‍ ലേലത്തിലൂടെ മാത്രം എത്തിയത് 539.40 കോടിയാണ്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 3165.93 കോടിയാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത്. റീ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ 1851.36 കോടിയും ലഭിച്ചു.
അതേസമയം റോഡ് നികുതിയിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 21,431.96 കോടിയും ഇതില്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 18,033.72 കോടിയും ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 3398.22 കോടിയും ലഭിച്ചിട്ടുണ്ട്.വിവരാവകാശ പ്രവര്‍ത്തകനായ എം കെ ഹരിദാസിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ കാര്യാലയത്തില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്