
സിന്ധു നദീജല കരാര്‍ മരവവിപ്പിച്ചതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വെള്ളം രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഒരു ഹിന്ദി ചാനല്‍ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഈ അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വെള്ളത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നേരത്തെ, ഇന്ത്യയുടെ അവകാശമായിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം ഇന്ത്യയുടെ നേട്ടത്തിനായി ഒഴുകും. അത് ഇന്ത്യയുടെ നേട്ടത്തിനായി സംരക്ഷിക്കപ്പെടും, അത് ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കപ്പെടും – പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also: ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടു, പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ്; ജനങ്ങളെ ഒഴിപ്പിക്കാൻ നിർദേശം
അതേസമയം, ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനില്‍ പ്രളയ മുന്നറിയിപ്പ്. സിയാല്‍കോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലാണ് മുന്നറിയിപ്പ്.നദിക്കരയില്‍ താമസിക്കുന്നവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയ സാധ്യതയെത്തുടര്‍ന്ന് ദുരന്തനിവാരണസേനയും സുരക്ഷാസേനകളും ജാഗ്രതയിലാണ്. ജലനിരപ്പ് വീണ്ടും ഉയരാനിടയുള്ള സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായുള്ള സിന്ധുനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുകയാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.