കുടുംബശ്രീയുടെ ജില്ലയിലെ ഏക പ്രീമിയം കഫെ റസ്റ്റോറൻറ് പൂട്ടി; വാടക കുടിശ്ശിക ചോദിച്ചതിന് കെട്ടിടം ഉടമയ്ക്കെതിരെ പോലീസിൽ പരാതി
ഇരിട്ടി: തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയിൽ പായം പഞ്ചായത്തിലെ കുന്നോത്ത് കഴിഞ്ഞ ഒക്ടോബറിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത കുടുംബശ്രീ റസ്‌റ്റോറന്റ് പൂട്ടി. രുചി ചിവൈവിധ്യങ്ങൾ വിളമ്പി ഭക്ഷണ പ്രേമികളുടെ മനം കവരാനുള്ള കുടുംബശ്രീയുടെ സ്വപ്‌നപദ്ധതികളിൽ ഒന്നായ പ്രീമിയം കഫേ റസ്റ്റോറന്റാണ് പൂട്ടിയത്. കുടുംബശ്രീയുടെ ജില്ലയിലെ ആദ്യത്തെ പ്രീമയം കഫെ ആയിരുന്നു ഇത്. ജില്ലയിൽ മട്ടന്നൂരിലും കണ്ണൂരിലും ശ്രീകണ്ഠപുരത്തും പ്രീയിയം കഫെ റസ്റ്റോറന്റ് തുറക്കാനുള്ള നടപടികളുമായി ജില്ലാമിഷൻ മുന്നോട്ട് പോകുന്നതിനിടയിലാണ് ആദ്യ സംരംഭം ഒരു വർഷം പോലും പൂർത്തിയാക്കാനാകാതെ പൂട്ടിയിട്ടിരിക്കുന്നത്. സംരംഭകയ്ക്ക് കുടുംബശ്രീ സബ്‌സിഡിയായി 9.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. വാടക കെട്ടിടത്തിലാണ് റസ്റ്റോറന്റ് തുടങ്ങിയത്. ആറുമാസത്തെ വാടക കുടിശ്ശിക ചോദിച്ച കെട്ടിടം ഉടമക്കെതിരെ സംരംഭക ഇരിട്ടി പോലീസിൽ പാരാതിയും നല്കിയിരിക്കുകയാണ്. സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു പ്രീമയം കഫെയെങ്കിലും ഉണ്ടായിരിക്കണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം നിലനിൽക്കേയാണ് നല്ലനിലയിൽ തുടങ്ങിയ സ്ഥാപനം ഒരു വർഷത്തിനുള്ളിൽ പൂട്ടിയിരിക്കുന്നതും. കുന്നോത്തെ കഫേ നല്ല നിലയിൽ നിന്നും താഴെക്ക് പതിച്ചതോടെ തൊഴിലാളികൾക്ക് കൃത്യമായ വേതനം പോലും കൊടുക്കാൻ പറ്റാത്ത നിലയിലായിരുന്നു.