പയ്യന്നൂരിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാനേജറെന്ന പേരിൽ 1.35 കോടി രൂപയുടെ തട്ടിപ്പ്

പയ്യന്നൂരിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാനേജറെന്ന പേരിൽ 1.35 കോടി രൂപയുടെ തട്ടിപ്പ്



പയ്യന്നൂര്‍: പോർചുഗീസ് ഫുട്‌ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിൽ തട്ടിപ്പ് നടത്തി 1.35 കോടി തട്ടിയതിന് പയ്യന്നൂരിൽ കേസ്. റൊണാള്‍ഡോയുടെ മാനേജറാണെന്ന് പറഞ്ഞാണ് തുര്‍ക്കിയയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തത്.

വഞ്ചിക്കപ്പെട്ട കമ്പനിയുടെ പാർട്ണറുടെ നിർദേശപ്രകാരം പണം കൈമാറിയ പയ്യന്നൂര്‍ അന്നൂരിലെ പ്രകാശ് രാമനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം വെഞ്ഞാറമൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കടമ്പൂരിലെ അവിക്കല്‍ സുധീഷ് എന്നിവര്‍ക്കെതിരെ കോടതി നിർദേശപ്രകാരം പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.

2017-18 വർഷത്തിലാണ് പരാതിക്കാസ്പദമായ സംഭവം. തുര്‍ക്കിയ ആസ്ഥാനമായ മെറ്റാഗ് എന്ന നിര്‍മാണ കമ്പനിയുടെ ഖത്തർ ദോഹയിലെ അപ്പാർട്മെന്റ് പ്രോജക്ടിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി ദോഹയിലെ കണ്‍സ്ട്രക്ഷന്‍ പ്രോജക്ടിന്റെ പ്രചാരണത്തിന് ബ്രാന്‍ഡ് അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഏര്‍പ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു.