തിരുവനന്തപുരത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും മുന്‍ കായികതാരം പദ്മിനി തോമസും ബിജെപി സ്ഥാനാര്‍ത്ഥികള്‍; ശാസ്തമംഗലം വാര്‍ഡിലാണ് ശ്രീലേഖ മല്‍സരിക്കുക

തിരുവനന്തപുരത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും മുന്‍ കായികതാരം പദ്മിനി തോമസും ബിജെപി സ്ഥാനാര്‍ത്ഥികള്‍; ശാസ്തമംഗലം വാര്‍ഡിലാണ് ശ്രീലേഖ മല്‍സരിക്കുക


തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയ്ക്കായി മല്‍സരത്തിനിറങ്ങി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. കോണ്‍ഗ്രസ് തിരുവനന്തപുരത്ത് കെ എസ് ശബരിനാഥന്റെ നേതൃത്വത്തില്‍ പ്രമുഖരെ രംഗത്തിറക്കി രാഷ്ട്രീയ പോരാട്ടം കടുപ്പിച്ചതിന് പിന്നാലെയാണ് ബിജെപി നീക്കം. കേരള പൊലീസിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയെ അടക്കം പ്രമുഖരെയാണ് ബിജെപി തിരുവനന്തപുരത്ത് ഇറക്കുന്നത്.

പാളയത്ത് മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും ബിജെപിയ്ക്കായി രംഗത്തിറങ്ങിയിട്ടുണ്ട്. മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ബിജെപി നേതാവ് വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മത്സരിക്കും. 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് വിട്ടാണ് പദ്മിനി തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ മഹേശ്വരന്‍ നായരും തമ്പാനൂര്‍ സതീഷും ബിജെപി സ്ഥാനാര്‍ത്ഥികളാണ്.ഭരിക്കാന്‍ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു ഭരണം കാഴ്ചവയ്ക്കുമെന്നാണ് ബിജെപി പ്രസിഡന്റിന്റെ വാഗ്ദാനം. തലസ്ഥാനത്തിന്റെ സാധ്യതകള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഭരണമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത അനന്തപുരി എന്നത് ബിജെപിയുടെ ഉറപ്പാണ്. ഇന്ത്യയുടെ ഏറ്റവും നല്ല നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.