വിവാഹത്തിന് വീട്ടുകാർ എതിർത്തതിനെത്തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ ആത്മഹത്യാ ഭാഷണി മുഴക്കി കമിതാക്കൾ. ശരീരത്ത് ഡീസൽ ഒഴിച്ച ശേഷം സ്റ്റേഷനു മുന്നിൽ ഇരുന്ന് ഇരുവരും ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഒറായ് കോട്വാലി പോലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയ സംഭവം അരങ്ങേറിയത്.
ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജലൗണിലെ ഒറായ് മേഖലയിൽ താമസിക്കുന്ന യുവാവും യുവതിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ഇരു കുടുംബങ്ങളും ഇതിന് സമ്മതിച്ചില്ല. അതോടെയാണ് കാര്യങ്ങൾ വഷളായത്.
സംഭവ സ്ഥലത്തേക്ക് ഉടൻ തന്നെ സ്റ്റേഷൻ ഓഫീസറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും എത്തി, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ അനുനയ ചർച്ചകൾക്കൊടുവിൽ, കമിതാക്കളുടെ കൈവശമിരുന്ന തീപ്പെട്ടി പിടിച്ചെടുത്ത പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിക്ക് വിവാഹത്തിനുള്ള പ്രായം ആയിട്ടില്ലെന്ന് കണ്ടെത്തിയതോടെ കേസ് നിയമ നടപടികളിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ.

