പഠിച്ചത് 12ാം ക്ലാസ് വരെ, നടത്തിയത് മുപ്പതിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, ഒരുകോടി രൂപയ്ക്ക് വരെ വൃക്ക വിറ്റു; മുഖ്യസൂത്രധാരൻ പിടിയിൽ

പഠിച്ചത് 12ാം ക്ലാസ് വരെ, നടത്തിയത് മുപ്പതിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, ഒരുകോടി രൂപയ്ക്ക് വരെ വൃക്ക വിറ്റു; മുഖ്യസൂത്രധാരൻ പിടിയിൽ


ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൃക്ക റാക്കറ്റ് സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. രോഹിത് തിവാരിയാണ് പിടിയിലായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാള്‍ 30ഓളം ശസ്ത്രക്രിയകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. രോഹിത് തിവാരിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25000 രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.കേവലം സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള രോഹിത് തിവാരി, സ്വയം ഒരു വിദഗ്ധ ഡോക്ടറാണെന്ന് ചമഞ്ഞാണ് മുപ്പതോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയത്. ഇയാള്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു. കാൺപൂരിലെ അഹൂജ ആശുപത്രിയില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ വന്‍ റാക്കറ്റിനെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ ലഭിക്കുന്നത്. കാണ്‍പൂരില്‍ മാത്രമല്ല ലഖ്നൗ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, കൂടാതെ അയല്‍രാജ്യമായ നേപ്പാള്‍ എന്നിവിടങ്ങളിലും ഈ റാക്കറ്റിന് ശക്തമായ ബന്ധങ്ങളുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വെച്ചാണ് രോഹിത് തിവാരിയും സംഘവും വലവിരിച്ചിരുന്നത്. അവയവം നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് തുച്ഛമായ തുക മാത്രം നല്‍കുകയും വൃക്ക ആവശ്യമുള്ള രോഗികളില്‍ നിന്ന് 60 ലക്ഷം രൂപ മുതല്‍ ഒരുകോടി രൂപ വരെ ഈടാക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. കേസില്‍ ഇതുവരെ ഒമ്പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഡോക്ടര്‍മാരടക്കമുള്ളവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്