
പാലക്കാട്: സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് തുടര്‍ച്ചയായ സംഭവമായി മാറുന്നു. എറണാകുളം - ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പാലക്കാട് പറളിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ വശത്തെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് പറളിയില്‍ വെച്ച് കല്ലേറുണ്ടായത്. കല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ ചിന്നിപ്പോയിട്ടുണ്ട്. ഭാഗ്യവശാല്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ട്രെയിന്‍ ഒലവക്കോട് (പാലക്കാട് ജങ്ഷന്‍) സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും (RPF) കേരള പൊലീസും സംഭവത്തില്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ പറളി ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കേരളത്തില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ പ്രധാന കല്ലേറാണിത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ വെച്ച് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആ സംഭവത്തില്‍ കണ്ണൂരിലേക്ക് പോവുകയായിരുന്ന ഐശ്വര്യ എന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കല്ലേറില്‍ ഐശ്വര്യയുടെ രണ്ട് പല്ലുകള്‍ നഷ്ടമാവുകയും താടിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ഭീതി മാറും മുന്‍പാണ് വന്ദേ ഭാരതിനും കല്ലേറേറ്റത്.
ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് റെയില്‍വേ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റമാണ്. റെയില്‍വേ ആക്ട് സെക്ഷന്‍ 152 പ്രകാരം, യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ കല്ലെറിയുന്നവര്‍ക്ക് ആയുഷ്‌കാല തടവ് വരെ ലഭിക്കാവുന്ന ശിക്ഷയാണുള്ളത്. തുടര്‍ച്ചയാകുന്ന ഇത്തരം സംഭവങ്ങള്‍ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ട്രെയിന്‍ പാതകള്‍ക്ക് സമീപമുള്ള നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.
