ഹോര്‍മുസ് കടലിടുക്ക് അമേരിക്ക ബലമായി പിടിച്ചെടുക്കുമോ? ഇറാനെ തൊട്ടാല്‍ കളി മാറും; ട്രംപിന്റെ ഉറക്കം കെടുത്തുന്ന ഖമേനിയുടെ ചക്രവ്യൂഹം! കടലില്‍ മൈനുകളും മലമുകളില്‍ മിസൈലുകളും; യുഎസ് യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ചാവേര്‍ ബോട്ടുകളും; സൈന്യത്തെ അയച്ചാല്‍ ശവപ്പെട്ടികള്‍ മടങ്ങും; ത്രിതല പ്രതിരോധത്തിന് മുന്നില്‍ എളുപ്പവഴികളില്ല! ട്രംപിന്റെ വെടിനിര്‍ത്തല്‍ പേടിച്ചിട്ടോ?

ഹോര്‍മുസ് കടലിടുക്ക് അമേരിക്ക ബലമായി പിടിച്ചെടുക്കുമോ? ഇറാനെ തൊട്ടാല്‍ കളി മാറും; ട്രംപിന്റെ ഉറക്കം കെടുത്തുന്ന ഖമേനിയുടെ ചക്രവ്യൂഹം! കടലില്‍ മൈനുകളും മലമുകളില്‍ മിസൈലുകളും; യുഎസ് യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ചാവേര്‍ ബോട്ടുകളും; സൈന്യത്തെ അയച്ചാല്‍ ശവപ്പെട്ടികള്‍ മടങ്ങും; ത്രിതല പ്രതിരോധത്തിന് മുന്നില്‍ എളുപ്പവഴികളില്ല! ട്രംപിന്റെ വെടിനിര്‍ത്തല്‍ പേടിച്ചിട്ടോ?



ലണ്ടന്‍: ഇറാനെതിരായ സൈനിക നീക്കത്തില്‍ അമേരിക്ക കടുത്ത പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന പേരില്‍ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ബോംബിങ്ങിന് തിരിച്ചടിയായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചതോടെ ലോക സമ്പദ്വ്യവസ്ഥ തന്നെ മുട്ടുകുത്തിയിരിക്കുകയാണ്. ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ അത് വലിയ ജീവഹാനിക്കും ആഗോള പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കുമെന്ന് ഡെയ്ലി മെയില്‍ ലേഖകന്‍ ക്രിസ് പ്ലെസന്‍സ് വിലയിരുത്തുന്നു.

ഡെയ്ലി മെയിലിന്റെ 'വാര്‍ ഓണ്‍ ടേപ്പ്' (War on Tape) എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍, ഹോര്‍മുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ അമേരിക്കയ്ക്ക് മുന്നിലുള്ള സൈനിക വഴികളെക്കുറിച്ചും, അത്തരമൊരു നീക്കം വന്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത് എങ്ങനെയെന്നുമാണ് വിദേശ ലേഖകന്‍ ക്രിസ് പ്ലെസന്‍സ് (Chris Pleasance) വിശദീകരിക്കുന്നത്.

ഇറാന്റെ ത്രിതല പ്രതിരോധം

ലളിതമായ ആയുധങ്ങള്‍ ഉപയോഗിച്ച് അതിശക്തമായ പ്രതിരോധമാണ് ഇറാന്‍ തീരങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഏത് സൈനിക നീക്കത്തെയും തടയാന്‍ ശേഷിയുള്ള മൂന്ന് പ്രതിരോധ നിരകളാണവ.

നാവിക മൈനുകള്‍

വെറും 35 മൈല്‍ മാത്രം വീതിയുള്ള കടലിടുക്കിന്റെ പ്രത്യേകത മുതലെടുത്ത് ജലോപരിതലത്തിലും അടിയിലും വിതറുന്ന മൈനുകള്‍ കപ്പല്‍ യാത്ര അതീവ അപകടകരമാക്കുന്നു. ഈ സ്‌ഫോടക വസ്തുക്കള്‍, കപ്പലുകള്‍ കടന്നുപോകുമ്പോള്‍ പൊട്ടിത്തെറിക്കും. കടലിടുക്കിന്റെ വീതിക്കുറവിനെയാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് ഇതിന് വെറും 35 മൈല്‍ മാത്രമാണ് വീതിയുള്ളത്. ഇത് അവിടെ മൈനുകള്‍ സ്ഥാപിക്കുന്നത് വളരെ എളുപ്പമാക്കുന്നു. കുറച്ച് സ്‌ഫോടകവസ്തുക്കള്‍ മതിയാകും ആ പാതയിലൂടെയുള്ള കപ്പല്‍ യാത്ര അതീവ അപകടകരമാക്കാന്‍.

മിസൈലുകളും ഡ്രോണുകളും

ഇറാനിയന്‍ തീരത്തെ ഉയര്‍ന്ന മലനിരകളില്‍ ഒളിച്ചിരുന്ന് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിടാന്‍ ഇറാന് സാധിക്കും. ഈ മലനിരകള്‍ നല്‍കുന്ന മികച്ച കാഴ്ചാപരിധി ശത്രുക്കപ്പലുകളെ കൃത്യമായി ലക്ഷ്യം വെക്കാന്‍ സഹായിക്കുന്നു.

സ്പീഡ് ബോട്ടുകളുടെ കൂട്ടം

സ്‌ഫോടകവസ്തുക്കളും മെഷീന്‍ ഗണ്ണുകളും ഘടിപ്പിച്ച ചെറുകിട ബോട്ടുകള്‍ കൂട്ടത്തോടെ (Swarm attack) ആക്രമണം നടത്തിയാല്‍ വലിയ അമേരിക്കന്‍ യുദ്ധക്കപ്പലുകളെപ്പോലും തകര്‍ക്കാന്‍ ശേഷിയുണ്ട്. ഏതൊരു അധിനിവേശ സേനയ്ക്കും കരയില്‍ കാലുകുത്തുന്നതിന് മുമ്പ് ഈ മൂന്ന് ഭീഷണികളെയും നിര്‍വീര്യമാക്കേണ്ടതുണ്ടെന്ന് പ്ലെസന്‍സ് നിരീക്ഷിച്ചു.

അമേരിക്കയ്ക്ക് മുന്നിലുള്ള നാല് 'അപകട' വഴികള്‍

ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയ്ക്ക് മുന്നിലുള്ള വഴികളെല്ലാം തന്നെ വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്:

ദ്വീപുകള്‍ പിടിച്ചെടുക്കുക

ഓസ്പ്രേ വിമാനങ്ങളും ഹോവര്‍ക്രാഫ്റ്റുകളും ഉപയോഗിച്ച് കടലിടുക്കിനുള്ളിലെ ചെറിയ ദ്വീപുകളില്‍ നാവികസേനയെ ഇറക്കാം. എന്നാല്‍ ഇത് ഇറാനിയന്‍ മിസൈലുകളുടെ എളുപ്പത്തിലുള്ള ലക്ഷ്യമായി മാറും. ഇറാന്‍ തീരത്തോട് ചേര്‍ന്നുള്ള വലിയ ദ്വീപുകള്‍ ആക്രമിക്കുന്നത് കനത്ത ജീവഹാനിക്കും പോരാട്ടത്തിനും വഴിവെക്കും.

മിസൈല്‍ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇറാനിലേക്ക് സൈന്യത്തെ അയക്കുന്നത് ഏറ്റവും വലിയ അപകടമാണ്. ശക്തമായ പ്രതിരോധമുള്ള മലനിരകളില്‍ യുദ്ധം ചെയ്യുന്നത് അമേരിക്കന്‍ സൈന്യത്തിന് വന്‍ തിരിച്ചടിയുണ്ടാക്കും. ഇറാന്റെ 90 ശതമാനം എണ്ണ സംസ്‌കരണവും നടക്കുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് അവരെ സമ്മര്‍ദ്ദത്തിലാക്കാം. എങ്കിലും ഇത് കടലിടുക്ക് തുറക്കാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, യുദ്ധം വഷളാക്കുകയും ചെയ്യും.

ദ്വീപിലെ ഇറാനിയന്‍ പ്രതിരോധം വളരെ ശക്തമാണെന്നാണ് കരുതപ്പെടുന്നത്. യുദ്ധക്കപ്പലുകളെയും ലാന്‍ഡിംഗ് ക്രാഫ്റ്റുകളെയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചാല്‍ തന്നെ, കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് സ്വന്തം നിലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്ന് പ്ലെസന്‍സ് പറഞ്ഞു. ഇറാന്റെ പ്രധാന ഭൂപ്രദേശത്തുനിന്നും തൊടുത്തുവിടുന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും, ചില ദീര്‍ഘദൂര പീരങ്കികളുടെയും പരിധിയിലാണ് ഈ ദ്വീപുകള്‍ വരുന്നത്. ഈ ദ്വീപുകള്‍ ഒരേ സ്ഥാനത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഇറാന് ഇവയെ ആക്രമിക്കുക എളുപ്പമാണ്; അതുകൊണ്ടുതന്നെ അമേരിക്കന്‍ സൈനികര്‍ക്ക് പ്രതിരോധത്തിനായി കഠിനമായി പരിശ്രമിക്കേണ്ടി വരും.

ട്രംപിന്റെ വെടിനിര്‍ത്തല്‍ ഒരു തന്ത്രമോ?

ഇറാന്‍ സംസ്‌കാരം തന്നെ നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ട്രംപ് പെട്ടെന്ന് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇതിനാലൊക്കെയാവാമെന്ന് പ്ലെസന്‍സ് നിരീക്ഷിക്കുന്നു. സൈന്യത്തെ അയക്കുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിനേക്കാള്‍ അത് വഷളാക്കാനാണ് സാധ്യത. ഇതിനോടകം തന്നെ ജനപ്രീതിയില്ലാത്ത ഈ യുദ്ധത്തില്‍ കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നത് അമേരിക്കന്‍ ഭരണകൂടത്തിന് താങ്ങാനാവില്ല. സൈന്യത്തെ അയക്കുന്നത് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനേക്കാള്‍ അത് വഷളാക്കാനാണ് സാധ്യതചുരുക്കത്തില്‍, ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തില്‍ നല്ല പോംവഴികളോ എളുപ്പമുള്ള വിജയങ്ങളോ നിലവില്‍ അമേരിക്കയ്ക്ക് മുന്നിലില്ല.