തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിയമര്‍ന്നതിനാലും ചിന്നിച്ചിതറിയ നിലയിലായതിനാലുമാണ് ഈ നടപടി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തിരിച്ചറിയല്‍ നടപടികള്‍ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഉടന്‍ തൃശൂരിലെത്തും. മൃതദേഹങ്ങളില്‍ നിന്നും ചിന്നിച്ചിതറി ലഭിച്ച ശരീരഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. ഇതിനകം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കും. അപകടത്തില്‍പ്പെട്ടവരെ തിരഞ്ഞെത്തുന്ന ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ മാച്ചിങ് നടത്തിയ ശേഷമാകും മൃതദേഹങ്ങള്‍ ഔദ്യോഗികമായി വിട്ടുനല്‍കുക. പരിശോധനാ ഫലം ലഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിയമര്‍ന്നതിനാലും ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി ലഭിച്ചതിനാലും വലിയ വെല്ലുവിളിയാണ് തിരിച്ചറിയല്‍ നടപടികളില്‍ നേരിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 13 പേര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പത്തുപേര്‍ നിലവില്‍ ബേണ്‍ ഐസിയുവില്‍ (പൊള്ളലേറ്റവര്‍ക്കുള്ള പ്രത്യേക വിഭാഗം) ചികിത്സയിലാണ്. പരിക്കേറ്റവരുടെ ചികിത്സാ പുരോഗതി ആരോഗ്യവകുപ്പ് നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപകടം നടന്നയുടന്‍ തന്നെ ആരോഗ്യവകുപ്പ് അലര്‍ട്ട് നല്‍കിയിരുന്നതായും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും വിന്യസിച്ചതായും വീണാ ജോര്‍ജ് പറഞ്ഞു. കടുത്ത ചൂടില്‍ വെടിമരുന്ന് ഉണക്കാനിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചനയെങ്കിലും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ. രക്ഷാപ്രവര്‍ത്തനത്തിലും ചികിത്സാ ഏകോപനത്തിലും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 13 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 13 പേരില്‍ 10 പേരും ബേണ്‍ ഐസിയുവിലാണ്. ഇവര്‍ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കടുത്ത ചൂടിനെത്തുടര്‍ന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനം നടന്ന പ്രദേശത്ത് ഇന്ന് ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തും. കടാവര്‍ നായകളെ (മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകള്‍) ഉപയോഗിച്ച് സ്ഥലത്ത് ഇനിയും മൃതദേഹങ്ങളോ ശരീരാവശിഷ്ടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കും. ഇന്നലെ രാത്രി പരിശോധന നടക്കുന്നതിനിടെ വീണ്ടും പൊട്ടിത്തെറിയുണ്ടായത് ആശങ്ക പരത്തിയിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ അനിത, അഖില്‍, ഉദയകുമാര്‍, ഹരി തുടങ്ങി 13 പേരുടെ പട്ടിക മെഡിക്കല്‍ കോളേജ് പുറത്തുവിട്ടിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേകം മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ ദുരന്തബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
