
പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് ദിവസമുണ്ടായ സംഘർഷം പയ്യന്നൂരില്‍ തുടരുന്നു. ഇന്നലെ ഐജിയും ഡിഐജിയുമുള്പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടും അക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടാനാകാത്തതാണ് വീണ്ടും അക്രമങ്ങള്‍ നടക്കാനിടയാക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് കാസര്‍ഗോട്ടെ പഞ്ചായത്ത് ജീവനക്കാരന് പേരൂലിലെ എം.കെ.നാരായണന്റെ കാറിനു നേര്‍ക്ക് സ്ഫോടക വസ്തുവെറിഞ്ഞ് നശിപ്പിക്കാന്‍ ശ്രമമുണ്ടായത്. വീട്ടുകാര്‍ ഉണര്‍ന്നെത്തി കാറില്‍ പടര്‍ന്ന തീയണച്ചതിനാലാണ് കാര്‍ പൂര്‍ണമായും കത്താതിരുന്നത്. വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാത്രി പത്തോടെയാണ് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ സ്ഥലത്തെ പച്ചക്കറി കൃഷിയുടെ സംരക്ഷണത്തിയായി സ്ഥാപിച്ചിരുന്ന മഴമറയ്ക്ക് സാമൂഹിക വിരുദ്ധര്‍ തീയിട്ടത്.
ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും യുവി ഷീറ്റുപയോഗിച്ചുണ്ടാക്കിയ മഴമറയുടെ ഒരു ഭാഗം കത്തിതീര്‍ന്നിരുന്നു. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കുഞ്ഞികൃഷ്ണന് പറഞ്ഞു.
